ഇടത് നേതാക്കളുടെ പക! സ്ത്രീയടക്കം അഞ്ച് സർക്കാർ ജീവനക്കാരടങ്ങിയ മദ്യപസംഘത്തിന്റെ വാഹനം കസ്റ്റഡിയിലെടുത്ത എസ് ഐക്ക് സ്ഥലംമാറ്റം
പോത്തൻകോട് : നേതാക്കളുടെ ശുപാർശ തള്ളി മദ്യപ സംഘത്തിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത മംഗലപുരം എസ്.ഐക്ക് സ്ഥലംമാറ്റം. ഇടതുപക്ഷ നേതാക്കളുടെ ആവശ്യം തള്ളിയതോടെയാണ് മംഗലപുരം എസ്.ഐ അമർസിംഗ് നായകത്തിനെ ആറ്റിങ്ങൽ ട്രാഫിക്കിലേക്ക് തട്ടിയത്.
പുതുവർഷത്തലേന്ന് രാത്രി 8 ന് ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയ സ്ത്രീയടക്കം അഞ്ച് ആരോഗ്യ വിഭാഗം ജീവനക്കാർ സഞ്ചരിച്ച വാഹനം കണിയാപുരത്ത് ബൈക്കുമായി കൂട്ടിയിടിക്കുകയുണ്ടായി. തുടർന്ന് സ്ഥലത്തെത്തിയ ഹൈവേ പൊലീസിന്റെ പരിശോധനയിൽ കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് കാറും ഡ്രൈവറെയും മംഗലപുരം സ്റ്റേഷനിൽ എത്തിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്ത് വിട്ടയച്ചു. എന്നാൽ ജില്ലയിലെ മുതിർന്ന നേതാക്കൾ ഇടപെട്ട് വാഹനം വിട്ടയയ്ക്കാനും കേസെടുക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് വകവയ്ക്കാതെ എസ്.ഐ നടപടിക്രമം പാലിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്.