തീവ്രവാദികളെ ഊട്ടിയുറക്കിയപ്പോൾ രാജ്യത്തെ ജനങ്ങളുടെ കാര്യം മറന്നു, മാളുകളും കല്യാണ മണ്ഡപങ്ങളും അടച്ചുപൂട്ടി പാകിസ്ഥാൻ
ഇസ്ലാമാബാദ് : അയൽരാജ്യത്തേയ്ക്ക് അതിർത്തി വഴി അശാന്തി പടർത്തുന്നതിൽ മാത്രം ശ്രദ്ധ നൽകിയ പാകിസ്ഥാന് ഒടുവിൽ തിരിച്ചടി. കൊവിഡിൽ അടിതെറ്റിയ സമ്പദ്വ്യവസ്ഥയെ തിരികെ ട്രാക്കിലാക്കാൻ പാകിസ്ഥാന് ഇനിയും കഴിഞ്ഞിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും രാജ്യം കൂടുതൽ കടക്കെണിയിലേക്ക് മുങ്ങുകയാണ്. ഇതിനൊപ്പം രാജ്യത്തെ പണപ്പെരുപ്പവും വർദ്ധിക്കുന്നു. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി മാർക്കറ്റുകളും മാളുകളും കല്യാണ മണ്ഡപങ്ങളും നേരത്തേ അടയ്ക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പാക് മന്ത്രിസഭായോഗം തീരുമാനിച്ചു. പെട്രോളിയം, ഇലക്ട്രിസിറ്റി ഉൾപ്പടെയുള്ള ഊർജ്ജം ലാഭിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം പാക് സർക്കാർ കൈക്കൊണ്ടത്.ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ഉദ്ദേശവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. വിദേശനാണ്യ ശേഖരത്തിലെ ഇടിവ് രാജ്യത്തെ കറൻസിയുടെ മൂല്യശോഷണത്തിന് ഇടയാക്കുന്നതാണ് കാരണം. ‘ഇപ്പോൾ മാർക്കറ്റുകളും മാളുകളും രാത്രി 8:30 ന് അടയ്ക്കും, പാകിസ്ഥാനിലെ കല്യാണ മണ്ഡപങ്ങൾ രാത്രി 10:00 ന് അടയ്ക്കും. ഈ നടപടിയിലൂടെ ഞങ്ങൾ 60 ബില്യൺ ലാഭിക്കും.’ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറയുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വിപണിയെ സജീവമാക്കി നിർത്തുന്നതിനായി 24മണിക്കൂറും മാളുകൾ അടക്കം പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാലഘട്ടത്തിലാണ് പാകിസ്ഥാന്റെ അടച്ചുപൂട്ടൽ നയം എന്നതാണ് ശ്രദ്ധേയം-സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് പുറമേ രാജ്യത്ത് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്ന ബൾബുകളുടേയും ഫാനുകളുടെയും നിർമ്മാണം നിർത്തലാക്കുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. വരുന്ന ജൂലായ് മുതൽ ഈ നിയന്ത്രണങ്ങളും നിലവിൽ വരും. ഇതിലൂടെ മാത്രം 22 ബില്യൺ രൂപ ലാഭിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
രാജ്യത്തിന്റെ അവസ്ഥ ജനങ്ങളെ അറിയിക്കുന്നതിനായി ഈ തീരുമാനങ്ങളെല്ലാം എടുത്ത മന്ത്രിസഭ യോഗം ലൈറ്റുകളെല്ലാം അണച്ച് സൂര്യപ്രകാശത്തിന്റെ സഹായത്താലാണ് നടത്തിയത്. സർക്കാർ ഓഫീസുകളിൽ ഊർജ്ജോപയോഗം കുറയ്ക്കുന്നതിനായി വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുവാനും തീരുമാനമായിട്ടുണ്ട്. ഇതിലൂടെ സർക്കാർ സ്ഥാപനങ്ങളിൽ വൈദ്യുതിയുടെ ഉപയോഗം 30 ശതമാനം കുറയ്ക്കാനാവുമെന്നാണ് കരുതുന്നത്.flood-കൊവിഡിന് പിന്നാലെ വെള്ളപ്പൊക്കംകൊവിഡിന് പിന്നാലെ പാകിസ്ഥാനെ ദിവസങ്ങളോളം മുക്കിയ വെള്ളപ്പൊക്കമാണ് ഇപ്പോഴത്തെ സാമ്പത്തിക നില പരുങ്ങലിലാക്കിയത്. വെള്ളപ്പൊക്കത്തിൽ കാർഷിക വിളകൾ മുക്കാലും നശിച്ചതും, പകർച്ചാ വ്യാധികൾ പടർന്ന് പിടിച്ചതും രാജ്യത്തെ ദോഷകരമായി ബാധിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് രാജ്യത്ത് വെള്ളപ്പൊക്കം രൂക്ഷമായത്. 1,500ലധികം ആളുകൾ മരണപ്പെട്ടു. വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങൾ കാരണം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കണക്കുകൂട്ടിയതിലും താഴെയാവുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം വരും നാളുകളിലും രാജ്യത്തിന് ഭീഷണിയായി തുടരുകയാണ്.pakistan-കാർഷിക വിളകൾ നശിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും കുതിച്ച് കയറ്റമുണ്ടായി. ധാന്യങ്ങളുടെ വിലയിൽ മൂന്നിരട്ടി വർദ്ധനവാണുണ്ടായത്. സിലിണ്ടർ വാങ്ങാൻ കാശില്ലാതെ പ്ലാസ്റ്റിൽ കവറിൽ പാചക വാതകം നിറച്ചുകൊണ്ടു പോകുന്ന ജനങ്ങളുടെ ചിത്രങ്ങൾ പാകിസ്ഥാനിൽ നിന്നും കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പാകിസ്ഥാനികളാണ് ഇത്തരത്തിൽ എൽ പി ജി സംഭരിക്കുന്നത്. ഗ്യാസ് കൊണ്ടു പോകുന്ന പൈപ്പ് ലൈൻ തകരാറിലായത് ശരിയാക്കാനാവാത്തതാണ് കാരണം. അതേസമയം സിലിണ്ടറിൽ ഗ്യാസ് വാങ്ങണമെങ്കിൽ പതിനായിരം പാക് രൂപ ചെലവാക്കേണ്ടി വരും. എന്നാൽ പ്ലാസ്റ്റിക് ബാഗുകളിൽ 500 മുതൽ 900 രൂപ വരെ നൽകിയാൽ ഗ്യാസ് ലഭിക്കും തലകറക്കുന്ന പണപ്പെരുപ്പംപാകിസ്ഥാനിൽ ഇപ്പോൾ പണപ്പെരുപ്പം 23 ശതമാനത്തിനടുത്താണ്. പണപ്പെരുപ്പത്തിന്റെ തോതിൽ നിന്നും പാകിസ്ഥാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മനസിലാക്കാനാവും. നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ധനക്കമ്മി 115 ശതമാനത്തിലധികം വർദ്ധിക്കുമെന്നും പ്രവചിക്കപ്പെടുന്നു. പണപ്പെരുപ്പത്തിന്റെ പ്രധാന അളവുകോലായ ഉപഭോക്തൃ വില സൂചിക (സിപിഐ) 2022 ഡിസംബറിൽ 24.5 ശതമാനമായി ഉയർന്നു, കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ച് 12.28 ശതമാനമായിരുന്നു ഇത്.രാജ്യത്തെ സമ്പത്തിന്റെ സിംഹഭാഗവും മുൻപ് വാങ്ങിയ കടം വീട്ടുന്നതിനായി ചെലവാക്കേണ്ടി വരികയാണ്. രാജ്യത്തിന്റെ കരുതൽ ശേഖരം ഉയർത്താനുള്ള വായ്പയായി അറബ് ലോകത്ത് നിന്നും സൗദി അടക്കം സഹായം വാഗ്ദ്ധാനം ചെയ്തിരുന്നു. പാകിസ്ഥാന്റെ സെൻട്രൽ ബാങ്കിലേക്കാണ് നിക്ഷേപം നടത്തുക. വെള്ളപ്പൊക്ക സമയത്ത് ഐഎംഎഫ് അടക്കമുള്ള ഏജൻസികൾ പാകിസ്ഥാന് സഹായം വാഗ്ദ്ധാനം ചെയ്തിരുന്നു.