സ്വർണം പണയം വയ്ക്കാൻ നൽകിയില്ല; കൂട്ടുകാരിയെ ഓട്ടോ ഡ്രൈവർ കഴുത്തുഞെരിച്ച് കൊന്നു
തൃശൂർ: അൻപത്തിമൂന്നുകാരിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശി ഹബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണം പണയപ്പെടുത്താൻ നൽകാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.ഓട്ടോറിക്ഷ ഡ്രൈവറാണ് ഹബീബ്. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ഷാജിത ഒറ്റയ്ക്കായിരുന്നു താമസം. ഈ സ്ത്രീയുടെ വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു.
വീടിന്റെ കതക് തള്ളിത്തുറന്ന് അകത്തേക്ക് കടന്നപ്പോൾ അവശനിലയിലുള്ള ഷാജിതയെയാണ് കണ്ടത്. പ്രതിയെ മറ്റൊരു മുറിയിൽ നിന്ന് അയൽവാസികൾ പിടികൂടുകയായിരുന്നു. ഇയാളുടെ പോക്കറ്റിൽ നിന്ന് സ്വർണവും കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.