മൂന്നര വയസുള്ള കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം
തിരുവനന്തപുരം: മൂന്നര വയസുള്ള കുട്ടിയെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതെ കുട്ടിയെ കമ്പ് കൊണ്ടടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. സംഭവത്തിൽ മാതാവിന്റെ ആൺ സുഹൃത്തായ അടിമലത്തുറ അമ്പലത്തിൻമൂല സ്വദേശി തുമ്പൻ റോയ് എന്ന റോയിയെ (27) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി അകന്ന് കഴിയുന്ന യുവാവ് അടിമലത്തുറ സ്വദേശിനിയായ ഈ യുവതിക്കൊപ്പമായിരുന്നു കുറച്ച് കാലമായി താമസിച്ചിരുന്നത്.
ന്യൂ ഇയർ ദിവസം ഇയാളോട് പറയാതെ പുതുവർഷാഘോഷത്തിന് പോയതിന് റോയി യുവതിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് മർദ്ദിക്കാൻ ശ്രമിച്ചു. ഇതോടെ യുവതി വീട്ടില്‍ നിന്നും ഇറങ്ങി ഓടി. ഇതിനിടെ ഉറങ്ങുകയായിരുന്ന യുവതിയുടെ മകന് അമ്മയുടെ നിലവിളി കേട്ട് ഉണര്‍ന്ന് കരയാന്‍ തുടങ്ങി. ഇതോടെ റോയി കൂട്ടിയ ഉപദ്രവിക്കുകയായിരുന്നു. റോയി കുട്ടിയുടെ മുഖത്ത് കമ്പി കൊണ്ട് അടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. കുട്ടിയുടെ മുഖത്ത് കണ്ണിന് താഴെയും ചുണ്ടിലും ഇരുകവിളിലും അടിയേറ്റ് ഗുരുതരമായ മുറിവ് ഉണ്ട്.
തുടര്‍ന്ന് കുട്ടിയുടെ കരച്ചില് കേട്ട് യുവതി വീട്ടിലേക്ക് തിരിച്ചെത്തി കുട്ടിയുമായി അടുത്ത ബന്ധു വീട്ടിൽ അഭയം തേടി. തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടി ആശുപത്രി ചികിത്സ തേടി. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് എസ് ഐ പ്രസാദ്, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പ് ഈ കുട്ടിയെ മർദ്ദിച്ച കേസിൽ 18 ദിവസം റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് റോയി വീണ്ടും ആക്രമണം നടത്തിയത്. ഇയാള്‍ മത്സ്യത്തൊഴിലാളിയാണ്. മോഷണം ഉൾപ്പെടെ നിരവധി കേസുകൾ റോയിയുടെ പേരിലുണ്ടെന്ന് വിഴിഞ്ഞം എസ് ഐ വിനോദ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.