വിദ്യാർഥിനികൾക്ക് നേരെയുള്ള അതിക്രമം തടയണം, സംസ്ഥാനങ്ങളോട് വനിതാ കമ്മിഷൻ
ന്യൂഡൽഹി: വിദ്യാർഥിനികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി. ഇതു സംബന്ധിച്ച് എല്ലാ കോച്ചിങ് സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകണം. അതിനായി 2013-ലെ ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം ഈ സ്ഥാപനങ്ങൾ കർശനമായി നടപ്പാക്കണമെന്ന് കമ്മിഷൻ അധ്യക്ഷ രേഖാശർമ ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നായി ജോലിസ്ഥലത്തെയും പഠനയിടങ്ങളിലെയും ലൈംഗികാതിക്രമം മാറുകയാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. അതിനാൽ ലൈംഗികാതിക്രമക്കേസുകൾ ഫലപ്രദമായി റിപ്പോർട്ടു ചെയ്യുന്നതിന് എല്ലാവർക്കുമിടയിൽ നിയമത്തെക്കുറിച്ച് ബോധവത്കരണ പരിപാടികൾ നടത്താൻ ബന്ധപ്പെട്ട അധികാരികളോട് നിർദേശിക്കണം. കോച്ചിങ് സെന്ററുകൾ നിർദിഷ്ട അധികാരികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും സെന്ററുകളുടെ നടത്തിപ്പുകാരുടെ പശ്ചാത്തല പരിശോധന നടത്തണം. ഇത്തരം കോച്ചിങ്, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർഥിനികൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും രേഖാ ശർമ പറഞ്ഞു.