മോഷണമുതൽ വിൽക്കാനെത്തി കട ഉടമയുടെ മൊബൈലുമായി കടന്നു, പൊലീസിനെ ഞെട്ടിച്ച് ന്യൂജെൻ കള്ളന്മാർ
മാള: മോഷ്ടിച്ച ബാറ്ററി കടയിൽ വിറ്റതിന് ശേഷം ഉടമയുടെ മൊബൈൽ മോഷ്ടിച്ച സംഘത്തിലൊരാൾ പിടിയിൽ. മാള ടൗണിൽ ബാറ്ററി കട നടത്തുന്ന കോന്നൂർ നങ്ങിണി വീട്ടിൽ ജയിംസ് എന്നയാളുടെ മൊബൈൽ ഫോണാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പരാതിയെ തുടർന്ന് പറവൂർ സ്വദേശി കുന്നിൽമണപാടം വീട്ടിൽ അതുൽ (23) നെ മാള എസ്.ഐ: വി.വി. വിമൽ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. രണ്ട് പഴയ ബാറ്ററികളുമായി കടയിലെത്തിയ പ്രതികൾ 3,000 രൂപയ്ക്ക് ബാറ്ററി ജയിംസിന് വിൽക്കുകയായിരുന്നു. കടയിൽ നിന്ന് തിരികെ ഇറങ്ങുന്ന സമയം മേശയ്ക്ക് മുകളിൽ വച്ചിരുന്ന ഉടമയുടെ നാൽപ്പതിനായിരം വില വരുന്ന ഫോൺ മോഷ്ടിക്കുകയായിരുന്നു. പിന്നീട് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി കാമറ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.ഒന്നാം പ്രതി പിടിയിലായതറിഞ്ഞതോടെ രണ്ടാം പ്രതി ഒളിവിൽ പോയി. വിൽപ്പന നടത്തിയ ബാറ്ററി അങ്കമാലിയിലെ രണ്ടു ബസുകളിൽ നിന്നും മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ കെ.വി. ചന്ദ്രശേഖർ, മുഹമ്മദ് ബാഷി, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒ ജിബിൻ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.