കൊവിഡ്: മുന്നൊരുക്കങ്ങൾ ശക്തമാക്കി കേന്ദ്രം, കൂടുതൽ പരിശോധന
ന്യൂഡൽഹി: ചൈനയും അമേരിക്കയും ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കൊവിഡ് വ്യാപനം തടയാനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ വകുപ്പ്. വിമാനത്താവളങ്ങളിൽ കൂടുതൽ പരിശോധന ഏർപ്പെടുത്തിയേക്കും എന്നും റിപ്പോർട്ടുണ്ട്. നേരത്തേയുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം ഉണ്ടായി 30 മുതൽ 35 ദിവസം വരെ കഴിഞ്ഞാണ് ഇന്ത്യയിൽ തരംഗമുണ്ടായത്. അതിനാൽ രാജ്യത്ത് ജനുവരി പകുതിയോടെ കൊവിഡ് വ്യാപിക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. ഈ സാദ്ധ്യത ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ ശ്രമം. തരംഗം ഉണ്ടായാലും രോഗതീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.നിലവിൽ രണ്ട് ശതമാനം അന്താരാഷ്ട്ര യാത്രക്കാർക്കാണ് പരിശോധന. ഇത് കൂട്ടിയേക്കും. വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരിൽ 6000 പേർക്ക് വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന നടത്തി.അതേസമയം, ചില സംസ്ഥാനങ്ങൾ വീണ്ടും മാസ്ക് നിർബന്ധമാക്കിയതായി റിപ്പോർട്ടുണ്ട്. കേരളത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്ന എല്ലാവരും മാസ്കും സാനിറ്റൈസറുമുണ്ടെന്ന് നിർബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.