സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി ജാഗ്രതാ സമിതികള്‍ ഇടപെടണം-വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി
കാസർകോട് :സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി ജാഗ്രതാ സമിതികള്‍ ഇടപെടണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി പറഞ്ഞു. മടിക്കൈ മേക്കാട്ട് ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കോവിഡ് കാലഘട്ടത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ കൂടി. കുടുംബ ബന്ധങ്ങള്‍ സൗഹൃദകരവും ആരോഗ്യപരവുമാക്കി മാറ്റാന്‍ നല്ല ഇടപെടലുകള്‍ ആവശ്യമാണ്. കമ്മീഷന് മുന്നിലെത്തുന്ന കൂടുതല്‍ കേസുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രണയക്കെണിയിലായി ചതിക്കപ്പെട്ടവരുടെതാണ്. കുട്ടികളെ പോലെ തന്നെ വീട്ടമ്മമാരും ഇന്ന് സോഷ്യല്‍ മീഡിയ ചതിക്കുഴികളില്‍ അകപ്പെടുന്നുണ്ട്. ഇത്തരം സാഹചരങ്ങളില്‍ ജാഗ്രതാ സമിതികള്‍ ഇടപെടലുകള്‍ നടത്തണം. കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ ഇന്ന് മാറി. മുമ്പ് കൂട്ടുകുടുംബങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ കൂടുതല്‍ സാമൂഹ്യ ബോധമുള്ളവരായിരുന്നു. എന്നാല്‍ ഇന്ന് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാണ്. അവര്‍ നാടിനെക്കുറിച്ചോ നാടിന്റെ ചരിത്രത്തെ കുറിച്ചോ അറിയില്ല. ജീവിത പ്രയാസങ്ങള്‍ അറിയാതെയാണ് ഇന്നത്തെ കുട്ടികള്‍ വളര്‍ന്ന് വരുന്നതെന്നും അവര്‍ പറഞ്ഞു.
ജി.വി.എച്ച്.എസ്.എസ് മേക്കാട്ട് നടന്ന പരിപാടിയില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി. കേരളാ വനിതാ കമ്മീഷന് അംഗം അഡ്വ.പി.കുഞ്ഞയിഷ മുഖ്യാഥിതിയായി. കാഞ്ഞങ്ങാട് ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ റഹിമാന്‍, മടിക്കൈ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.രാജന് എന്നിവര്‍ സംസാരിച്ചു. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ ജില്ലാ ജാഗ്രതാ സമിതി കൗണ്‍സിലര്‍ പി.സുകുമാരി ക്ലാസ്സെടുത്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന് സ്വാഗതവും കെ.ആര്.രേഷ്മ നന്ദിയും പറഞ്ഞു. സ്ത്രീകളുടെ സാമൂഹ്യ പദവി മെച്ചപ്പെടുത്തുവാനും സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാവിധ ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പരിശീലന പരിപാടി നടത്തിവരുന്നുണ്ട്.
പ്രശ്നങ്ങള്‍ സമിതിയെ അറിയിക്കാം
സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമമോ അവഗണനയോ ഏതു തലത്തില്‍ എവിടെ ഉണ്ടായാലും നിങ്ങള്‍ക്ക് ജാഗ്രതാ സമിതിയെ അറിയിക്കാം. അതിനോടു പ്രതികരിക്കുകയും കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവന്ന് അവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികളെടുക്കുകയും ചെയ്യുക, സ്ത്രീകള്‍ക്ക് സധൈര്യം സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക, അവര്‍ക്കാവശ്യമായ നിയമപരിരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ജാഗ്രതാസമിതികളുടെ ലക്ഷ്യം.
സ്ത്രീകളും പെണ്‍കുട്ടികളും കക്ഷിയായിട്ടുള്ള ഏതു പരാതിയും ജാഗ്രതാ സമിതി സ്വീകരിക്കും. എത്രയും പെട്ടെന്ന് ആവശ്യമായ ഇടപെടലുകളും പരിഹാരവും സഹായ സംവിധാനവും നടപ്പാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുണ്ടാകുന്ന ഏത് അതിക്രമത്തിനും വിവേചനത്തിനും നിയമലംഘനത്തിനും ചൂഷണത്തിനും അനീതിക്കും എതിരെ സ്വയം ഇടപെടാനും സമിതികള്‍ക്ക് കഴിയും.