അടിവസ്ത്രത്തിൽ സ്വർണം കടത്താൻ നിർബന്ധിച്ചത് ഭർത്താവെന്ന് യുവതിയുടെ മൊഴി, പൊലീസിനെയും വെള്ളംകുടിപ്പിച്ച് ഷെഹല
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയത് ഭർത്താവിന്റെ നിർബന്ധപ്രകാരമാണെന്ന് സ്വർണക്കടത്തിന് പിടിയിലായ കാസർകോട് സ്വദേശിനി ഷെഹല എന്ന പത്തൊൻപതുകാരി മൊഴിനൽകി. നിർബന്ധം ഏറിയപ്പോഴാണ് സ്വർണം കടത്താൻ തീരുമാനിച്ചതെന്നും ഷെഹല പറഞ്ഞു. ഷെഹല ആദ്യമായാണ് സ്വർണം കടത്തുന്നതെങ്കിലും ഇക്കാര്യത്തിൽ തഴക്കവും പഴക്കവും വന്ന വ്യക്തിയെപ്പോലെയായിരുന്നു പൊലീസിനോട് പെരുമാറിയത്. പൊലീസുകാരുടെ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടിയും നൽകി.
ഇന്നലെ രാവിലെ പത്തരയോടെയാണ് ഷെഹല കരിപ്പൂരിൽ വിമാനമിറങ്ങിയത്. കസ്റ്റംസ് പരിശോധനയിൽ സ്വർണമൊന്നും കണ്ടെത്തിയിരുന്നില്ല. പതിനൊന്ന് മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങി. യുവതി സ്വർണം കടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ പൊലീസ് പരിശോധിക്കുകയായിരുന്നു.
എന്നാൽപൊലീസ് ലഗേജുകൾ പരിശോധിക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴൊന്നും സ്വർണം ലഭിച്ചില്ല. താൻ സ്വർണമൊന്നും കടത്തിയിട്ടില്ലെന്ന് കടത്തുസംഘത്തിന്റെ കാരിയറല്ലെന്നും അവർ തറപ്പിച്ചു പറഞ്ഞു.
ശരീരത്തിൽ കോടികളുടെ സ്വർണം ഒളിപ്പിച്ചിട്ടുണ്ട് എന്ന അങ്കലാപ്പൊന്നും അവരുടെ മുഖത്ത് ഉണ്ടായിരുന്നില്ല. എന്നാൽ വ്യക്തമായ വിവരം ലഭിച്ചതിനാൽ പൊലീസ് ദേഹപരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി മിശ്രിത രൂപത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. ഇത് അടിവസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായി തുന്നിച്ചേർത്ത നിലയിലായിരുന്നു.
1884 ഗ്രാം സ്വർണമാണ് യുവതി കൊണ്ടുവന്നത്. വിപണിയിൽ ഇതിന് ഒരുകോടിയോളം രൂപ വിലവരും. കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന എൺപത്തിയാറാമത്തെ സ്വർണക്കടത്ത് കേസാണിത്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘവുമായി യുവതിയ്ക്ക് ബന്ധമുണ്ടെന്നാണ് സൂചന. അന്വേഷണം തുടരുകയാണ്.