‘ഇനിയൊരു അടച്ചിടലിലേയ്ക്ക് പോകാൻ കഴിയില്ല, ആഘോഷങ്ങൾക്കും നിയന്ത്രണമില്ല’; നയം വ്യക്തമാക്കി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. കൃത്യമായി മാസ്ക് ധരിക്കണമെന്നും, മുൻകരുതൽ എടുക്കാത്തവർ വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.’സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ചികിത്സ തേടണം. പരിശോധന കര്‍ശനമാക്കും. നിലവില്‍ പരിശോധന കുറവായതിനാലാണ് കുറഞ്ഞ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഇനിയും ഒരു അടച്ചിടലിലേയ്ക്ക് പോകാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. അതിനാൽ ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. എന്നാല്‍, കര്‍ശനമായ നിയന്ത്രണങ്ങളിലേയ്ക്ക് പോകില്ല. ക്രിസ്മസും പുതുവത്സരവും അടുത്തു വരുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകാന്‍ നിലവില്‍ തീരുമാനമില്ല. ആഘോഷദിവസങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ആളുകള്‍ വ്യക്തിപരമായ ജാഗ്രതപുലര്‍ത്തണം. പുതിയ വകഭേദം കണ്ടെടത്താന്‍ ജനിതകശ്രേണീകരണം നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’- ആരോഗ്യമന്ത്രി പറഞ്ഞു.