ഉമ്മൻചാണ്ടിക്ക് വി എസ് നഷ്ടപരിഹാരം നൽകേണ്ട; വിചാരണക്കോടതി ഉത്തരവിന് സ്റ്റേ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള വി എസിന്റെ പരാമർശങ്ങൾ അപകീർത്തികരമെന്ന കേസിലെ കീഴ്ക്കോടതി ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തു. പത്ത് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കീഴ്ക്കോടതി വിധി.2013 ജൂലായ് ആറിന് നടന്ന ഒരു അഭിമുഖത്തിൽ, സോളാര്‍ കമ്പനിയുടെ പിന്നിൽ ഉമ്മന്‍ചാണ്ടിയാണെന്നും, സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോടികള്‍ തട്ടിയെന്നും വി എസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേസ്. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങള്‍ കോടതിയിൽ തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് പത്ത് ലക്ഷത്തി പതിനായിരം രൂപ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു.അസുഖബാധിതനായതിനാൽ വിഎസിന് കോടതിയിൽ നേരിട്ട് ഹാജരായി തന്റെ നിലപാട് പറയാൻ കഴിഞ്ഞിരുന്നില്ല. അഭിമുഖത്തിന്റെ ശരിപ്പകർപ്പ് കോടതിയിൽ ഹാജരാക്കാൻ ഉമ്മൻചാണ്ടിക്കും കഴിഞ്ഞില്ല. 2014ൽ ഉമ്മൻചാണ്ടി നൽകിയ കേസിൽ ചെറുന്നിയൂർ ശശിധരൻ നായരാണ് വി എസിന് വേണ്ടി വാദിച്ചത്. വർഷങ്ങൾ നീണ്ട കേസ് നടത്തിപ്പിന് ശേഷമാണ് കോടതി വിധിയുണ്ടായത്.