ന്യൂദൽഹി: രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമൻ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. സാമ്പത്തിക മാന്ദ്യം മറിടക്കുക എന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. ആദായനികുതിയിലെ ഇളവ് ഉൾപ്പടെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങൾ പൊതുബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.
സൂട്കെയ്സ് ഒഴിവാക്കി ചുവന്ന തുണിയിൽ പൊതിഞ്ഞായിരുന്നു കന്നി ബജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞ ജൂലൈ മാസത്തിൽ നിര്‍മല സീതാരാമൻ എത്തിയത്. എട്ട് മാസങ്ങൾക്കിപ്പുറം ബജറ്റ് അവതരിപ്പിക്കാൻ എത്തുന്ന ധനമന്ത്രിക്ക് മുമ്പിൽ തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗമാണ്. സാമ്പത്തിക മാന്ദ്യം മറികടക്കാൻ 102 ലക്ഷം കോടി രൂപയുടെ പദ്ധതികൾ കേന്ദ്രം കഴിഞ്ഞ ബജറ്റിന് ശേഷം പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ പദ്ധതികൾ ഇത്തവണ പ്രതീക്ഷിക്കാം.
അടുത്ത സാമ്പത്തിക വര്‍ഷം 6 ശതമാനത്തിന് മുകളിൽ മാത്രം വളര്‍ച്ച എന്നാണ് സാമ്പത്തിക സര്‍വ്വെ പ്രവചിച്ചത്. സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനുള്ള ഊന്നൽ ധനമന്ത്രി നടത്തും. തൊഴിലില്ലായ്മ പരിഹരിക്കാനും, കാര്‍ഷിക, വ്യവസായിക, ബാങ്കിംഗ് മേഖലകളെ ശക്തിപ്പെടുത്താനും ശ്രമിച്ചേക്കും. മധ്യവർഗത്തെ ആകര്‍ഷിക്കാൻ ആദായനികുതി ഇളവുകളും പ്രതീക്ഷിക്കാം.എയിംസ് ഉൾപ്പടെയുള്ള പ്രതീക്ഷകളാണ് ബജറ്റിൽ കേരളത്തിനുള്ളത്. ശബരിമല-അങ്കമാലി പാത ഉൾപ്പടെ റെയിൽവെ മേഖലയിൽ നിരവധി പ്രതീക്ഷകളും കേരളത്തിനുണ്ട്.