ചികിത്സയ്ക്കെത്തിയ അമ്മയെയും മകളെയും മയക്കുമരുന്ന് കുത്തിവച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ആശുപത്രി ജീവനക്കാരൻ പിടിയിൽ
അഹമ്മദാബാദ്: ആശുപത്രി ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് അഹമ്മദാബാദിലെ ഭൂഭായ് പാർക്കിന് സമീപമുള്ള ഇ എൻ ടി ആശുപത്രിയിലാണ് സംഭവം. 30കാരിയായ ഭാരതി വാല, ഇവരുടെ മാതാവ് ചമ്പ എന്നിവരാണ് മരിച്ചത്. ഭാരതിയുടെ മൃതദേഹം ഓപ്പറേഷൻ തീയേറ്ററിലെ അലമാരയിലും ചമ്പയുടേത് കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. ഭാരതിയുടെ ചികിത്സയ്ക്കായാണ് ഇരുവരും ആശുപത്രിയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.ആശുപത്രിയിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ജീവനക്കാർ നടത്തിയ തെരച്ചിലിലാണ് ഭാരതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ നിന്ന് ചമ്പയുടെ മൃതദേഹവും കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരനായ മൻസുഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരുമായി ഇയാൾക്ക് മുൻപരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഡോക്ടറില്ലാത്ത സമയത്ത് പ്രതി ഇവരെ ആശുപത്രിയിലേയ്ക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് കുത്തിവച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ വരുമെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.