പ്രമുഖ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചീര കഴിച്ച് അമ്പതോളം പേർക്ക് ദേഹാസ്വാസ്ഥ്യം; ഉണ്ടായത് ലഹരി അകത്തുചെന്നാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ
കാൻബേറ: പ്രമുഖ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചീര കഴിച്ച അമ്പതോളം പേർക്ക് ദേഹാസ്വാസ്ഥ്യം. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ കോസ്റ്റ് കോ സൂപ്പർമാർക്കറ്റിൽ നിന്ന് ബേബി സ്പിനാച് വാങ്ങിയവർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
ലഹരി അകത്തുചെന്നാൽ ഉണ്ടാകുന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് മിക്കവർക്കും ഉണ്ടായത്. അൻപതിൽ പതിനേഴ് പേരാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ചീരയുടെ കൂടെ വേറെ എന്തോ ചെടിയുടെ ഇലയും പാക്കറ്റിലാക്കിയതാകാമെന്നാണ് റിപ്പോർട്ടുകൾ. ആരോപണങ്ങളുണ്ടായതോടെ കമ്പനി ഈ ബാച്ചിലെ ചീരയുടെ സ്റ്റോക്ക് പൂർണമായും പിൻവലിച്ചിട്ടുണ്ട്.
നിലവിൽ ചീര വാങ്ങിയവർ രണ്ട് തരത്തിലുള്ള ഇല കൂട്ടത്തിലുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും, അങ്ങനെ ഉണ്ടെങ്കിൽ സൂപ്പർമാർക്കറ്റിൽ തിരിച്ചേൽപ്പിക്കുകയോ കളയുകയോ ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ചീരയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾക്കായി അയച്ചിട്ടുണ്ട്.