രണ്ട് വയസുകാരനെ വിശന്ന് വലഞ്ഞെത്തിയ ഹിപ്പോ വിഴുങ്ങി, കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു
കമ്പാല : മനുഷ്യരെ അപൂർവമായി ആക്രമിക്കാൻ മുതിരുന്ന ഹിപ്പോ രണ്ട് വയസുകാരനെ ജീവനോടെ വിഴുങ്ങി. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ കത്വെ കബറ്റോറോ പട്ടണത്തിൽ ഞായറാഴ്ചയാണ് ഹിപ്പോ കുഞ്ഞിനെ വിഴുങ്ങിയത്. പട്ടണത്തിലെ എഡ്വേർഡ് തടാകക്കരയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞു. ഇവിടേയ്ക്ക് വിശന്നെത്തിയ ഹിപ്പോ കുഞ്ഞിനെ കൂറ്റൻ താടിയെല്ലുകൾ ഉപയോഗിച്ച് ഉയർത്തി വിഴുങ്ങുകയായിരുന്നു.
എന്നാൽ ഇത് കണ്ടുകൊണ്ട് നിന്നയാൾ കുറ്റൻ പാറക്കഷ്ണങ്ങളുപയോഗിച്ച് ഹിപ്പോയെ എറിയാൻ ആരംഭിച്ചതോടെ കുഞ്ഞിനെ തിരികെ ഛർദിച്ചു. പിഞ്ചുകുഞ്ഞിനെ ഹിപ്പോ ആക്രമിക്കുന്ന ആദ്യത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു. ഹിപ്പോയുടെ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകിയ ശേഷം കുഞ്ഞിനെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
ആഫ്രിക്കയിൽ വർഷം തോറും അഞ്ഞൂറോളം പേർ ഹിപ്പോയുടെ ആക്രമണത്താൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹിപ്പോയുടെ ആക്രമണം മാരകമാകാനുള്ള സാദ്ധ്യത 29% മുതൽ 87% വരെയാണെന്നാണ് ഓക്സ്ഫോർഡ് മെഡിക്കൽ കേസ് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്.