ഭർത്താവിന്റെ സുഹൃത്തുക്കൾ അടുത്തിടെ തന്നോട് സംസാരിക്കുന്ന രീതിയിൽ യുവതിക്ക് സംശയമായി, അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് 24കാരന്റെ വേലത്തരം
തൃപ്പൂണിത്തുറ: സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ് ബുക്ക് ഐഡിയുണ്ടാക്കി യുവാക്കളുമായി ചാറ്റു ചെയ്യുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തുവന്ന യുവാവിനെ ഹിൽപാലസ് പൊലീസ് പിടികൂടി. ചോറ്റാനിക്കര മഞ്ചക്കാട് ഭാഗത്ത് പുല്ലേതുണ്ടി വീട്ടിൽ സരൂപ് (24) ആണ് അറസ്റ്റിലായത്. എം.എസ്.സി സൈക്കോളജിക്ക് പഠിക്കുന്ന സരൂപ് തന്റെ പരിചയത്തിലുളള സ്ത്രീകളുടെ ഫോൺ നമ്പറുകൾ കൈക്കലാക്കി വ്യാജ എഫ്.ബി ഐഡിയുണ്ടാക്കി യുവാക്കളുമായി ചാറ്റ് ചെയ്യുകയും മെസഞ്ചറിൽ സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കുകയുമായിരുന്നു.
ചോറ്റാനിക്കര സ്വദേശിനിയായ ഒരു യുവതിയുടെ പേരിൽ വ്യാജ എഫ്.ബി അക്കൗണ്ട് തുടങ്ങിയ പ്രതി യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെത്തുടർന്നാണ് തട്ടിപ്പ് പുറത്തായത്. അസ്വഭാവികമായ രീതിയിൽ യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ പലരും പെരുമാറാൻ തുടങ്ങിയതോടെ യുവതി ഭർത്താവിനോട് വിവരം പറയുകയായിരുന്നു. പൊലീസിലറിയിച്ചതിനെ തുടർന്ന് സൈബർ സെൽ അന്വേഷണത്തിലൂടെ സരൂപിനെ തന്ത്രപരമായി കുടുക്കുകയായിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കിയ പ്രതി സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ലൈവിൽ വന്ന് മാപ്പു പറഞ്ഞ് രക്ഷപ്പെടാനും ശ്രമിച്ചിരുന്നു.
ഇയാളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിരവധി യുവതികളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും വാട്സ് ആപ് സന്ദേശങ്ങളും സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കുന്നതിനുളള നിരവധി ആപ്പുകളും കണ്ടെടുത്തു. പ്രതിയുടെ ഫോൺ കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേയ്ക്ക് അയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വി. ഗോപകുമാർ പറഞ്ഞു. എസ്.ഐമാരായ പ്രദീപ് എം.രാജൻ. വി.പി.എം ഷെമീർ, എ.എസ്.ഐമാരായ രാജീവ്നാഥ്, എം. ജി സന്തോഷ്, സതീഷ് കുമാർ, എസ്.സി.പി.ഒ ശ്യാം.ആർ മേനോൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.