ആദ്യം ഞങ്ങൾ ഫോട്ടോയെടുക്കുമെന്ന് വരന്റെ ബന്ധുക്കൾ, അല്ല ഞങ്ങളെന്ന് പെൺവീട്ടുകാർ; പിന്നെ നടന്നത് കൂട്ടത്തല്ല്, അതിഥിയ്ക്ക് ഗുരുതര പരിക്ക്
ലക്നൗ: ആരാദ്യം ഫോട്ടോ പകർത്തും എന്നതിനെച്ചൊല്ലി വിവാഹവേദിയിൽ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ദെയോറിയ ജില്ലയിൽ ഡിസംബർ എട്ടിനായിരുന്നു സംഭവം. വധൂവരന്മാർ പരസ്പരം മാല ചാർത്തിയതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്. വിവാഹചടങ്ങിന്റെ ചിത്രങ്ങൾ തങ്ങൾ ആദ്യം പകർത്തുമെന്ന് വരന്റെ വീട്ടുകാർ പറഞ്ഞു. ഇത് വധുവിന്റെ ബന്ധുക്കൾ വിസമ്മതിച്ചതോടെ തർക്കം വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു.
വിവാഹഘോഷയാത്ര രാംപൂർ കാർഖാന ധുസിൽ നിന്ന് മാധവ് പൂരിൽ എത്തുന്നതുവരെയും ഇരുവിഭാഗവും ഏറെ ആവേശത്തിലായിരുന്നു. എന്നാൽ മാലയിടൽ ചടങ്ങ് കഴിഞ്ഞതോടെയാണ് രംഗം വഷളായത്. വരന്റെ വീട്ടുകാരിൽ ചിലർ മദ്യപിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ. തങ്ങൾ ആദ്യം ഫോട്ടോ പകർത്തുമെന്ന് ഇവർ ആവശ്യപ്പെട്ടതോടെ തർക്കം രൂക്ഷമാവുകയായിരുന്നു. തുടർന്ന് വരന്റെ അമ്മാവൻ സംഭവത്തിൽ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ വരന്റെ സഹോദരിയ്ക്കും പരിക്കേറ്റു. പിന്നാലെ ബന്ധുക്കൾ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നാലെ വിവരമറിഞ്ഞെത്തിയ പൊലീസ് ഇടപെട്ട് രംഗം തണുപ്പിക്കുകയായിരുന്നു. സംഭവത്തിൽ മനംമടുത്ത വരൻ ആദ്യം വിവാചടങ്ങുകൾ തുടരാൻ വിസമ്മതിച്ചെങ്കിലും വീട്ടുകാർ നിർബന്ധിച്ചതോടെ സമ്മതിക്കുകയും വധൂവരന്മാർ വിവാഹിതരാവുകയും ചെയ്തു.