ഈരാറ്റുപേട്ടയിലെ മുന്ന ഒടുവിൽ പിടിയിൽ, ആവശ്യമറിയിച്ചത് ഈ 24കാരനെ അധികവും വിളിച്ചത് സ്ത്രീകൾ
കോട്ടയം: ഈരാറ്റുപേട്ട നടയ്ക്കലിൽ നിന്നും 11.509 ഗ്രാം MDMA യുമായി യുവാവിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. നടയ്ക്കൽ സ്വദേശി, 24 വയസ്സുള്ള, മുന്ന എന്ന് വിളിപ്പേരുള്ള മുഹമ്മദ് മുനീർ ആണ് അറസ്റ്റിൽ ആയത്. സ്ക്വാഡിന്റെ പിടിയിൽപ്പെടുമെന്നായപ്പോൾ ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെടാനും ഇയാൾ ശ്രമിച്ചു.
നിരവധി മയക്കുമരുന്ന് കേസുകളിലും മോഷണ കേസുകളിലും പ്രതിയായ ഇയാൾ ഈരാറ്റുപേട്ട മേഖലയിൽ MDMA യുടെ മൊത്ത വിതരണക്കാരനാണ്. ബാഗ്ലൂരിൽ നിന്നും രഹസ്യമായി MDMA കടത്തിക്കൊണ്ട് വന്ന് ഗ്രാമിന് അയ്യായിരം രൂപാ വരെ നിരക്കിലാണ് മുന്ന കച്ചവടം നടത്തി വന്നിരുന്നത്. മയക്കുമരുന്ന് അവശ്യപ്പെട്ടുകൊണ്ട് യുവതികളും, വിദ്യാർത്ഥികളും അടക്കമുള്ള നിരവധി ആളുകൾ ഇയാളെ വിളിക്കാറുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്. പ്രതിയുടെ സഹായികളെ വൈകാതെ കണ്ടെത്തി അവർക്കെതിരെയും നിയമ നടപടികൾ ആരംഭിക്കും.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവൻ്റീവ് ഓഫീസർ K രാജീവ്, M നൗഷാദ്, CEO മാരായ വിനോദ് കുമാർ V, നിമേഷ് KS, രതീഷ് PR, സുരേഷ്, അരുൺ P നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ ആശ മാത്യു എന്നിവർ പങ്കെടുത്തു.