കൊടുവള്ളി സംഘങ്ങൾ സ്വർണം വിട്ടു രാസലഹരിക്കടത്തിലേക്ക്: വെളിപ്പെടുത്തൽ
കൊച്ചി: കേരളത്തിൽ സ്വർണക്കടത്തിനു കുപ്രസിദ്ധിയാർജിച്ച കൊടുവള്ളി സംഘങ്ങൾ സ്വർണം വിട്ടു രാസലഹരികടത്ത് ബിസിനസിലേക്കു ചുവടുമാറ്റുന്നതായി വെളിപ്പെടുത്തൽ. ഏതാനും ദിവസം മുമ്പു ബെംഗളുരുവിൽനിന്നു ലഹരി കടത്തുന്നതിനിടെ രാസലഹരിയുമായി പിടിയിലായ ഒരാളുടേതാണു വെളിപ്പെടുത്തൽ. ലഹരി കൂടിയ അളവിൽ ഉപയോഗിച്ച നിലയിൽ പിടിയിലായ ഇയാൾ തൽസമയം പത്തു ലക്ഷം രൂപ പൊലീസിനു വാഗ്ദാനം ചെയ്യുകയും ചെയ്തു.
കൊടുവള്ളിയിൽനിന്നുള്ള സംഘങ്ങൾ വൻ തോതിൽ ലഹരിയിലേക്കു നിക്ഷേപം നടത്തുന്നുണ്ടെന്നാണ് ഇയാളുടെ മൊഴി. ഇവിടെ രാസലഹരി ഉൽപാദിപ്പിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അതുകൊണ്ടു കുറഞ്ഞ നിരക്കിൽ വിൽക്കാൻ സാധിക്കുന്നുണ്ടെന്നുമാണ് ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് വെളിപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കൊടുവളളിയിലെ സംഘവുമായി ഇടപാടിനു ശ്രമിച്ചപ്പോൾ ഗുണമേന്മ കുറഞ്ഞ ഉൽപന്നമാണു ലഭിച്ചത്. ഉപയോഗിച്ചു പരിചയമുള്ളതിനാൽ ഗുണമേന്മ ഇല്ലെങ്കിൽ തിരിച്ചറിയാൻ സാധിച്ചു. ഇതു പറഞ്ഞപ്പോൾ കൂടുതൽ ഗുണമുള്ളതു നിർമിച്ചു നൽകാമെന്നു സംഘം അവകാശപ്പെട്ടെന്നും ഇയാൾ പറയുന്നു.
വിദേശത്തുനിന്നു ഡാർക് വെബിലൂടെ ഓർഡർ ചെയ്തു വരുത്തിയ ലഹരിയാണു ഉപയോഗിച്ചത് എന്നാണ് പിടിയിലാകുമ്പോൾ ഉദ്യോഗസ്ഥരിൽ ഒരാളോടു ഇയാൾ പറഞ്ഞിരുന്നത്. നേരത്തെ സ്വർണക്കടത്ത് ഇടപാടു നടത്തിയിരുന്ന ഇയാൾക്ക് ഒറ്റിലൂടെ 55 ലക്ഷം രൂപ നഷ്ടം വന്നതായും ചോദ്യം ചെയ്യലിനിടെ ഇയാൾ വെളിപ്പെടുത്തി. ഇതോടെ ലഹരി ഇടപാടിലേക്കു തിരിയുകയായിരുന്നു. ലഹരി കടത്തിക്കൊണ്ടു വരുന്നതിനിടെ കൂട്ടാളികളിൽ ഒരാളെ കർണാടക പൊലീസ് പിടികൂടിയെന്നും പത്തു ലക്ഷം രൂപ നൽകി രക്ഷപ്പെട്ടെന്നും ഇയാൾ പറയുന്നു.
കേരള പൊലീസിന്റെടുത്തു പണം വാഗ്ദാനം ചെയ്തെങ്കിലും ഇയാളെ ജയിലിൽ അടച്ചു. ഉയർന്ന അളവിൽ ലഹരി ഉപയോഗിച്ചിരുന്നതിനാലും കൈവശം ലഹരിവസ്തു ഉണ്ടായിരുന്നതിനാലുമാണ് രക്ഷപ്പെടാൻ സാധിക്കാതെ പോയതെന്നാണ് ഇയാളുടെ നിലപാട്.
‘‘വിവാഹം കഴിക്കുന്നതിനു മുമ്പു മുതൽ ലഹരി ഉപയോഗിക്കുകയും ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. വിവാഹശേഷം ഭാര്യയെയും ലഹരി ഉപയോഗിക്കുന്നതു ശീലിപ്പിച്ചു. വിവാഹശേഷം ദിവസങ്ങളോളം വയനാട്ടിലും കർണാടകയിലും മറ്റും ലഹരി ഉപയോഗിച്ച് ഇരുവരും കറങ്ങി നടന്നതോടെ ബന്ധുക്കൾക്കു സംശയം തോന്നി. ഇതോടെ ഇരുവരെയും ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിക്കാൻ ശ്രമിച്ചു’’ – ഇയാൾ പറയുന്നു.
വൻ ലാഭം ലഭിക്കുന്നതാണ് ലഹരിയിലേക്ക് എത്ര വേണമെങ്കിലും നിക്ഷേപിക്കാൻ നേരത്തെ സ്വർണം കടത്തിയിരുന്ന സംഘത്തിനെ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതും സ്വർണക്കടത്തിലുണ്ടാകുന്ന തിരിച്ചടികളുമാണു ലഹരി ഇടപാടിലേക്കു സംഘത്തെ മാറ്റി ചിന്തിപ്പിച്ചതെന്നും വെളിപ്പെടുത്തലുണ്ട്. വിമാനത്താവളങ്ങളിൽ സ്വർണക്കടത്തു പതിവായി പിടിക്കപ്പെടുന്നതിലൂടെ പല സംഘങ്ങൾക്കും വൻ സാമ്പത്തിക നഷ്ടം ഉണ്ടായി. സ്വർണം പൊട്ടിക്കലുകളും ഇതിന്റെ ആക്കം കൂട്ടി. പലർക്കും എതിരെ നിയമനടപടികൾ വന്നതോടെ സ്വർണക്കടത്ത് അത്ര എളുപ്പമല്ലാതെ വന്നു. ഇതെല്ലാം സ്വർണക്കടത്തു സംഘങ്ങളെ മാറ്റിച്ചിന്തിപ്പിച്ചെന്നും ഇയാൾ തന്നെ പറയുന്നു.
അടുത്തിടെ രാജ്യത്തു നിരോധിക്കപ്പെട്ട ചില സംഘടനകൾ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപയോളം അനായാസം സംഘടിപ്പിച്ചത് ഈ ലഹരി നിർമാണ സംഘത്തിന്റെ പിന്തുണയിലാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ഇവർക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം കടുപ്പിച്ചിരുന്നു.