സദാചാര കൊലപാതകം മൂന്നാമനും പിടിയിൽ, കൂട്ടു പ്രതികൾക്കായുള്ള തിരിച്ചു തുടരുന്നു.
തൃക്കരിപ്പൂർ: ശീതള പാനീയ കംപനി ഡ്രൈവറുടെ സദാചാര കൊലപാതക കേസിൽ മൂന്നാം പ്രതിയും അറസ്റ്റിലായി. കേസിൽ തിരിച്ചറിഞ്ഞ കൂട്ടുപ്രതികളായ മറ്റ് മൂന്ന് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. മെട്ടമ്മൽ വയലോടിയിലെ പ്രിജേഷ് എന്ന കുട്ടന്റെ (35) കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നാം പ്രതി ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എംടിപി മുഹമ്മദ് സഫ്വാനി (24) നെയാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെയും ചന്തേര ഇൻസ്പെക്ടർ പി നാരായണന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പൊലീസ് ലുക് ഔട് നോടീസ് തയ്യറാക്കുന്നതറിഞ്ഞതോടെ യുവാവ് പൊലീസിന് പിടികൊടുക്കുകയായിരുന്നുവെന്നാണ് വിവരം. സഫ്വാനെ ആളുകൾ അറിയുന്നതിന് മുമ്പ് തന്നെ വ്യാഴാഴ്ച രാവിലെ കൊലനടന്ന പൊറപ്പാടിലും മൃതദേഹം കണ്ടെത്തിയ പ്രിജേഷിൻറെ വീട്ടുപറമ്പിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് പ്രതികളാണ് ഇനി പിടിയിലാവാനുള്ളത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നവർക്കെതിരെ ലുക് ഔട് നോടീസ് തയ്യാറാക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
ഒരു വീടിന് സമീപം സംശയാസ്പദമായി കണ്ട പ്രജേഷിനെ ഞായറാഴ്ച രാത്രി 10 മണിയോടെ പൊറപ്പാട്ടെ വയലിൽ വച്ച് പ്രതികൾ മരത്തിന്റെ പട്ടിക കൊണ്ടും തെങ്ങിൻ്റെ മടൽ കൊണ്ടും അടിച്ച് പരിക്കേൽപ്പിക്കുകയും മരണം ഉറപ്പാക്കിയ ശേഷം, യുവാവ് സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈകിൽ ഇരുത്തി വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചുവെന്നുമാണ് പ്രതികളുടെ മൊഴി ഉദ്ധരിച്ച് പൊലീസ് വെളുപ്പെടുത്തിയത്. പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിൽ നടത്തിയ പോസ്റ്റ് മോർടത്തിലാണ് മരണം കൊലപാതകമെന്ന് വ്യക്തമായത്.
പ്രിജേഷിൻ്റെ കാണാതായ മൊബൈൽ ഫോൺ ശഹബാസിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സംഭവം നടന്ന് 24 മണിക്കൂറിനകം തന്നെ മുഖ്യപ്രതികളായ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശഹബാസ് (22), മുഹമ്മദ് രഹ്നാസ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ സംഭവസ്ഥലത്ത് ഹാജരാക്കി യുവാവിന്റെ വാചും കുപ്പായവും മോതിരവും കണ്ടെടുത്തിരുന്നു. കൂടുതൽ തെളിവെടുപ്പിനായി പ്രതികളുടെ കസ്റ്റഡിയിൽ വാങ്ങുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.