ഷെഹീറിനെ വോൾവോ ബസിൽ കയറ്റിവിട്ടപ്പോൾ കൂട്ടുകാർ അറിഞ്ഞില്ല ‘പണി’ പിന്നാലെ വരുന്നുണ്ടെന്ന്;മൂന്നു പേർ പിടിയിൽ
തിരുവനന്തപുരം: അമരവിള എക്സൈസ് ചെക്ക്പോസ്റ്റ് വഴി കടത്തികൊണ്ടു വരികയായിരുന്ന 4.069 കിലോഗ്രാം കഞ്ചാവ് ഉദ്യോഗസ്ഥർ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പതിവ് പരിശോധനയ്ക്കിടയിലാണ് കല്ലട വോൾവോ ബസിൽ നിന്നും കഞ്ചാവ് പിടികൂടിയത്. യാത്രക്കാരനായ പുനലൂർ സ്വദേശി ഷെഹീർ എന്ന യുവാവിൽ നിന്ന് 4.069 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ നിന്നും കൂട്ട് പ്രതികൾ വേറെ ഉണ്ടെന്നും അവർ ബസിനു പിന്നാലെ കാറിൽ വരുന്നുണ്ടെന്നും മനസ്സിലായി. മധുരയിൽ നിന്ന് വാങ്ങിയ കഞ്ചാവ് തിരുവനന്തപുരത്തു വച്ച് മൂവരും ചേർന്ന് പങ്ക് വച്ച് കൊണ്ടുപോകാനായിരുന്നു പദ്ധതി. പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് ഷെഹീറിനെ കഞ്ചാവുമായി വോൾവോ ബസിൽ കയറ്റി വിട്ടത്.
ഷെഹീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ട് പ്രതികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ എക്സൈസ് സംഘം കളിയിക്കാവിള മുതൽ പിന്തുടരുകയും അമരവിള ചെക്ക്പോസ്റ്റിനു മുൻവശം വച്ച് തടഞ്ഞു നിർത്തുകയും ചെയ്തു. കാറിൽ ഉണ്ടായിരുന്ന കൊല്ലം നെടുമ്പന സ്വദേശി ശിവ പ്രദീപ്, മയ്യനാട് സ്വദേശി അരശ് എസ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു രണ്ടും മൂന്നും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു.
ചെക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ വി.എൻ മഹേഷിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ ഷിബുകുമാർ, ഐ.ബി പ്രിവന്റീവ് ഓഫീസർ കെ. ഷാജു, ചെക്പോസ്റ്റിലെ സിവിൽ എക്സൈസ് ഓഫീസർ രാജേഷ്, നെയ്യാറ്റിൻകര റേഞ്ച് ഓഫീസിലെ PO വിപിൻസാം, CEO മാരായ ടോണി, അനീഷ് എന്നിവർ കേസ് കണ്ടെടുക്കുന്നതിൽ പങ്കു വഹിച്ചു.