ബൈക്കിൽ പോകവേ തങ്ങളുടെ വാഹനത്തെ ഓവർടേക്ക് ചെയ്തതിന് മുന്നാക്ക ജാതിക്കാർ കെട്ടിയിട്ട് മർദിച്ച ദളിത് യുവാവ് മരിച്ച നിലയിൽ
ബംഗളൂരു : തങ്ങളുടെ വാഹനത്തെ ഓവർടേക്ക് ചെയ്തതിന് മുന്നാക്ക ജാതിക്കാർ കെട്ടിയിട്ട് മർദിച്ച ദളിത് യുവാവ് മരിച്ച നിലയിൽ. കർണാടകയിൽ ദളിതനായ 22 വയസുള്ള ഉദയ് എന്ന യുവാവിനെയാണ് മുന്നാക്ക ജാതിക്കാർ കെട്ടിയിട്ട് മർദിച്ചത്. തുടർന്ന് മർദനമേറ്റ യുവാവിനെ മണിക്കൂറുകൾക്കകം മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. പട്ടികജാതി (എസ് സി) വിഭാഗത്തിൽ പെട്ടയാളാണ് മരണപ്പെട്ട യുവാവ്.തലസ്ഥാനമായ ബംഗളൂരുവിൽ നിന്ന് 110 കിലോമീറ്റർ അകലെ കോലാർ ജില്ലയിലെ മുൽബാഗൽ ടൗണിലെ ബേവഹള്ളി സ്വദേശി ഉദയ് കിരൺ ആണ് മരിച്ചത്. സംഭവത്തിൽ യുവാവിനെ മർദിച്ച രാജു, ശിവരാജ്, ഗോപാൽ കൃഷ്ണപ്പ, മുനിവെങ്കടപ്പ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വൊക്കലിഗ സമുദായത്തിൽപെട്ടവരാണ് ഇവർ. എസി, എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിവരണം ഇപ്രകാരമാണ്. നവംബർ 30 ന് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി ഉദയ് കിരൺ തന്റെ ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ബൈരാക്കൂറിലേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു. ഈ യാത്രയ്ക്കിടെ പ്രതികൾ ഓടിച്ച മൂന്ന് മോട്ടോർ സൈക്കിളുകളിൽ ഒന്നിനെ ഉദയ് മറികടന്നു. ഇത് യുവാക്കളെ പ്രകോപിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവർ ഉദയ്യുടെ വാഹനം തടഞ്ഞുനിർത്തുകയും ആക്രമിക്കുകയുമായിരുന്നു. ഇയാളുടെ ബൈക്കും സംഘം തട്ടിയെടുത്തു.തുടർന്ന് ഉദയ് ഒരു ഓട്ടോറിക്ഷയിൽ പിന്തുടർന്ന് അക്രമികളോട് ബൈക്കിനായി അഭ്യർത്ഥിച്ചു. ഇതിൽ പ്രകോപിതരായ സംഘം ഉദയിനെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. രാത്രിയോടെ രക്ഷിതാക്കളെത്തി ഉദയിനെ വീട്ടിലെത്തിച്ചുവെങ്കിലും യുവാവിനെ പിന്നീട് അടുത്തുള്ള ഫാം ഹൗസിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.