കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭരണകൂടത്തിനെതിരെ രാജ്യത്ത് ഏറ്റവും മുന്നിൽ നിന്നും പോരാടുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനായതിനാൽ അദ്ദേഹത്തെ ഇനിയും വാഴ്ത്തിപ്പറയുമെന്ന് കെ.എം ബഷീർ. ഇതിന്റെ പേരിൽ എന്ത് പ്രശ്നം നേരിടേണ്ടി വന്നാലും അനുഭവിക്കാൻ സന്നദ്ധമാണെന്നും ബഷീർസി.പി.എം.മുഖപത്രമായ ദേശാഭിമാനിയോട് പറഞ്ഞു. തനിക്കെതിരായ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ബഷീർ.
പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് നടത്തുന്ന എകദിന ഇപവാസ സമരത്തിലും ബഷീർ ഇന്ന് പങ്കെടുത്തു.കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള വലിയ നേതാവിന് മറുപടി നൽകാൻ താൻ പ്രാപ്തനല്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയിൽ ആർക്കും പങ്കെടുക്കാമെന്ന് കുഞ്ഞാലികുട്ടി തന്നെയാണ് പറഞ്ഞത്. പാർടിയെ ഞാൻ വെല്ലുവി ളിച്ചുവെന്ന് പറയുന്നത് തെറ്റാണ്. വസ്തുത മനസ്സിലാക്കാത്തതിനാലാണ്.
സമസ്ത,മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഉൾപ്പെടെ സമുദായം അംഗീകരിക്കുന്ന പണ്ഡിതന്മാരും മത -സാമുദായിക നേതൃത്വവും വർത്തമാന സാഹചര്യത്തിൽ ഉണർന്ന് ചിന്തിച്ച് പ്രവർത്തിക്കുന്നുണ്ട്.ഇതിനനുസൃതമായി ലീഗ് നേതൃത്വം ഉയർന്ന് ചിന്തിക്കണമെന്ന് പറഞ്ഞതിനാണ് പുറത്താക്കൽ നടപടിയെങ്കിൽ,പ്രത്യാഘാതങ്ങൾ ഇനിയുമുണ്ടാകും.
താൻ സൂചിപ്പിച്ചതു പോലെ സാമുദായിക നേതാക്കൾ പ്രതികരിച്ചു തുടങ്ങിയതായും ബഷീർ ദേശാഭിമാനിയോട് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ ഡി എഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിപ്പറഞ്ഞതിനായിരുന്നു മുസ്ലീം ലീഗ് ബേപ്പൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായ ബഷീറിനെ പാർടി അച്ചടക്കത്തിന്റെ പേരിൽ സസ്പെൻഡ് ചെയതത്.