കാസർകോട്: സി.പി.എമ്മിന്റെ മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയ ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീർ സി.പി.എമ്മുമായി കൂടുതൽ അടുക്കുന്നു.ബേപ്പൂർ എം.എൽ.എ.വി.കെ.സി മമ്മദ് കോയയടക്കമുള്ള കോഴിക്കോട്ടെ പ്രമുഖ സി.പി.എം നേതാക്കളുമായി ബഷീർ നിരന്തരം ബന്ധപ്പെട്ട് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രചിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.ബഷീറിനെ കൂടെ നിർത്താനുള്ള പദ്ധതികൾ കോഴിക്കോട്ടെ സി.എഛ്.കണാരൻ സ്മാരക മന്ദിരത്തിൽ മുറുകിയതായാണ് ലഭ്യമാകുന്ന വിവരങ്ങൾ.ഇതിന് മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളുമുണ്ട്.ലീഗ് പുറന്തള്ളിയ ബഷീറിനെ 2020 ലെ കെ.ടി ജലീലാക്കാനാണ് സി.പി.എം നീക്കം.രണ്ടും കൽപ്പിച്ചാണ് ബഷീറിന്റെ പുറപ്പാട്.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ബഷീർ മാർക്സിസ്റ്റ് പാർട്ടിയുമായി ദൃഡബന്ധത്തിലാണ്.അതേസമയം പുതിയ പാർട്ടിയിലേക്കുള്ള പലായനം സംബന്ധിച്ച് ബഷീർ തന്റെ സഹപ്രവർത്തകരുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു.മലപ്പുറത്തെ സി.പി.എം നേതാവ് ടി.കെ ഹംസ,എളമരം കരീം ,സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനൻ എന്നിവരുമായും ബഷീർ സമ്പർക്കത്തിലാണ്.
അതിനിടെ ബഷീർ വീണ്ടും എല്‍ഡിഎഫ് വേദിയിൽപ്രത്യക്ഷപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൾ വഹാബ് നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീർ പങ്കെടുക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കുമെന്ന് കെ എം ബഷീർ വെളിപ്പെടുത്തി.
റിപ്പബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിച്ചതുമാണ് കെ എം ബഷീറിനെതിരെ നടപടി സ്വീകരിച്ചത്. അന്വേഷണ വിധേയമായാണ് അച്ചടക്കനടപടി. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി മുഖപത്രത്തിലൂടെയാണ് ബഷീറിനെ സസ്പെന്റ് ചെയ്ത വിവരം പുറത്തു വന്നത്.ലീഗുമായി അടുത്ത ബന്ധമുള്ള സാമുദായികസംഘടനാ നേതാക്കളും മനുഷ്യശ്യംഖലയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പലരും ലീഗ് അംഗങ്ങളാണെങ്കിലും നടപടി വേണ്ടെന്നായിരുന്നു ലീഗിന്റെ തീരുമാനം.
റിപ്പോർട്:
കെ.എസ് .ഗോപാലകൃഷ്ണൻ