‘റൊണാള്‍ഡോ ഗോളടിച്ചുവെന്നാണ് ഞാനും കരുതിയത്, പന്ത് പാസ് ചെയ്യാനാണ് ശ്രമിച്ചത്’- ബ്രൂണോ
മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും
ദോഹ: യുറുഗ്വായ്ക്കെതിരായ ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനായി ആദ്യം ഗോള്‍ നേടിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെന്നാണ് കരുതിയതെന്ന് ബ്രൂണോ ഫെര്‍ണാണ്ടസ്. പന്ത് പാസ് ചെയ്യാനാണ് ശ്രമിച്ചതെന്നും കരുത്തരായ എതിരാളികള്‍ക്കെതിരേ വിജയിക്കാന്‍ സാധിച്ചതാണ് പ്രധാനമെന്നും ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞു. ബ്രൂണോ ഫെര്‍ണാണ്ടസ് അടിച്ച ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഘോഷിച്ചതിനേത്തുടര്ന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയ പോലെയാണ് ഞാന്‍ ആഘോഷിച്ചത്. അദ്ദേഹം പന്തില്‍ ടച്ച് ചെയ്തതായി എനിക്ക് തോന്നി. അദ്ദേഹത്തിന് പന്ത് പാസ് ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. എന്തായാലും ശക്തരായ എതിരാളികള്‍ക്കെതിരേ പ്രധാനപ്പെട്ട ജയം നേടാനും അടുത്ത റൗണ്ടിലേക്ക് കടക്കാനും സാധിച്ചു എന്നതാണ് പ്രധാനം’, ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞു.
ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 54-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോളടിച്ചത് എന്നാണ് ഏവരും കരുതിയത്. ഗോള്‍ നേട്ടം റൊണാള്‍ഡോ ആഘോഷമാക്കുകയും ചെയ്തു. എന്നാല്‍ ഗോള്‍ വീണ്ടും പുനഃപരിശോധിച്ചപ്പോഴാണ് ഗോളിന്റെ യഥാര്‍ത്ഥ ഉടമ ആരാണെന്ന് മനസ്സിലായത്.
ബ്രൂണോയുടെ ക്രോസിന് റൊണാള്‍ഡോ ഹെഡ്ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് താരത്തിന്റെ തലയില്‍ തട്ടാതെ യുറുഗ്വായ് വലയില്‍ കയറുകയായിരുന്നു. ഈ രംഗം ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലാകുകയും ചെയ്തു.