വ്യവസായിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്; മരണം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ
ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 35കാരിയായ പെണ്‍സുഹൃത്തിലേക്ക് എത്തുന്നത്.
ബെംഗളൂരു: നഗരത്തിലെ 67-കാരനായ വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ഇയാളുടെ പെൺസുഹൃത്തുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരം വന്നാണ് വ്യവസായി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് മൃതദേഹം യുവതിയും ഭർത്താവും ചേർന്ന് പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നവംബർ 17നായിരുന്നു 67കാരനായ വ്യവസായിയുടെ മൃതദേഹം ജെ.പി. നഗറിൽ നിന്ന് കണ്ടെടുത്തത്. തുടർന്ന് പോലീസ് ഇയാളുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 35കാരിയായ പെൺസുഹൃത്തിലേക്ക് എത്തുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
ഇയാളുടെ കുടുംബാഗങ്ങളെ ചോദ്യം ചെയ്തപ്പോൾ മരുമകളുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞു പോയതായാണ് പറഞ്ഞത്. എന്നാൽ ഇയാൾ തിരിച്ചെത്താത്തതിനെത്തുടർന്ന് ഇവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളുള്ളതായി കുടുംബാഗങ്ങൾ പറഞ്ഞതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 176, 201 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.