ചൈനയിൽ കോവിഡ് നിരക്കുകൾ വീണ്ടും റെക്കോഡ് ഉയരത്തിൽ; നിയന്ത്രണങ്ങൾ കടുക്കുന്നു
ഷാങ്ഹായ്: ചൈനയിൽ കോവിഡ് കേസുകൾ വീണ്ടും റെക്കോഡ് ഉയരത്തിൽ. ഏപ്രിൽ പകുതിയിലെ ഉയർന്ന കോവിഡ് നിരക്കുകളെ മറികടന്നാണ് വ്യാഴാഴ്ച്ച തുടർച്ചയായി രണ്ടാംദിവസവും കോവിഡ് കേസുകൾ വർധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളിലും നിലവിൽ ലോക്ക്ഡൗൺ തുടരുകയാണ്. വ്യാഴാഴ്ച മാത്രം 32,695 കോവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബുധനാഴ്ച 31,444 കോവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ചത്തെ കോവിഡ് നിരക്കുകളിൽ 3041 കേസുകൾ മാത്രമാണ് ലക്ഷണങ്ങളോടെ ഉള്ളത്. 29,654 കോവിഡ് കേസുകൾക്കും ലക്ഷണങ്ങൾ ഇല്ലായിരുന്നു.
ഗ്വാങ്ഷൗ, ഷോങ്കിങ് നഗരങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ലോക്ക്ഡൗൺ പ്രദേശങ്ങളിൽ ആശുപത്രിയിലേക്കോ ഭക്ഷണ ആവശ്യങ്ങൾക്കോ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്. ചെങ്ഡു, ജിനാൻ, ലാൻഷൗ, ഷിയാൻ, വുഹാൻ നഗരങ്ങളിൽ പ്രതിദിനം നൂറിൽപരം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഷിജിയാജുവാങ്ങിൽ വ്യാഴാഴ്ച്ചത്തെ മാത്രം കേസുകൾ തൊട്ടുമുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് നാലിരട്ടിയായി.
2019ൽ വുഹാനിൽ ആദ്യമായി കൊറോണാ വൈറസ് സ്ഥിരീകരിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കുകളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. നിരക്കുകൾ ഉയർന്നു നിൽക്കുന്ന പശ്ചാത്തലത്തിൽ ചൈനയുടെ അതിർത്തികൾ അടച്ചിടുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.