കോഴിക്കോട്ടെ മാലിന്യസംസ്കരണ പ്ലാന്റിനെതിരെ ജനകീയ പ്രതിഷേധം ശക്തം, കുട്ടികൾക്കും സ്ത്രീകൾക്കും നേരെ പോലീസ് അതിക്രമം
കോഴിക്കോട്: കോതിയിൽ നഗരസഭ നിർമ്മിക്കുന്ന മാലിന്യസംസ്കരണ പ്ലാന്റിനെതിരായ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാവിലെ റോഡുപരോധിച്ച സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർക്കുനേരെ പൊലീസ് ബലപ്രയോഗം നടത്തി. ഇതിനിടെ ചിലർ അവശരായി വീണു. ഒരു കുട്ടിക്ക് മർദ്ദനമേറ്റതായും പരാതിയുണ്ട്. റോഡ് ഉപരോധിച്ചവരെ നീക്കാനുള്ള പൊലീസ് നടപടികൾ ഇപ്പോഴും തുടരുകയാണ്. എന്തുസംഭവിച്ചാലും പ്ലാന്റിന്റെ നിർമ്മാണത്തിനാവശ്യമായ സാധനങ്ങളുമായി ഒരു വാഹനത്തെയും കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാർ. വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. അനുകൂല കോടതി വിധിയുമായി നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരാംഭിക്കാനായി എത്തിയ കോർപ്പറേഷൻ അധികൃതരെ സമരക്കാർ തടയുകയായിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിർമ്മാണമെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് സമരസമിതി. എന്നാൽ പൊലീസ് കാവലിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടരാനാണ് നഗരസഭയുടെ നീക്കം.