ഉത്തർപ്രദേശിലും ശ്രദ്ധ മോഡൽ കൊലപാതകം: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കിയത് വഞ്ചിക്കുകയാണെന്ന് തോന്നിയതിനാൽ
ലക്നൗ: ഡൽഹിയിലെ ശ്രദ്ധ വാൾക്കറിന്റെ ക്രൂരകൊലപാതകത്തിന് സമാനമായി ഉത്തർപ്രദേശിലെ സീതാപൂരിലും ഒരു കൊലക്കേസ്. പങ്കജ് മൗര്യ എന്നയാൾ ഭാര്യ ജ്യോതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ഭാര്യ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ഇതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് പൊലീസിനോട് പറഞ്ഞത്.
ജ്യോതിയുടെ ശരീരഭാഗങ്ങൾ ഗുലാരിഹ പ്രദേശത്ത് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പങ്കജ് മൗര്യയെ പൊലീസ് അറസ്റ്റുചെയ്തത്.കൊലപാതകത്തിന് സഹായിച്ച ഇയാളുടെ കൂട്ടാളിയെയും അറസ്റ്റുചെയ്തിട്ടുണ്ട്.മയക്കുമരുന്നിന് അടിമയായിരുന്ന ഭാര്യ പലപ്പോഴും ദിവസങ്ങളോളം മറ്റൊരാളുടെ വീട്ടിൽ താമസിക്കുക പതിവായിരുന്നു. ഇതിനെത്തുടർന്ന് ബന്ധം വഷളായി. തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ചതിനെ തുടർന്നാണ് ജ്യോതിയെ കൊലപ്പെടുത്താൻ പങ്കജ് പദ്ധതിയിട്ടത്. പത്തുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്. കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമാകാതിരിക്കാനാണ് ശരീരം പല കഷ്ണങ്ങളാക്കി മുറിച്ചതെന്ന് ഇയാൾ സമ്മതിച്ചു. കൊലപ്പെടുത്തിയതും ശരീരം കഷ്ണങ്ങളാക്കിയതും താൻ ഒറ്റയ്ക്കാണെന്നാണ് ആദ്യം പങ്കജ് പറഞ്ഞത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തതോടെ കൂട്ടാളിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനോട് പറയുകയായിരുന്നു.
ശ്രദ്ധ വാൾക്കറെ ലിവിംഗ് ടുഗദർ പങ്കാളിയായ അഫ്താബ് അമീൻ പൂനവാലയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാൻ ശ്രദ്ധ നിർബന്ധിച്ചതിനെത്തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളാക്കിയശേഷം പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.