വെള്ളം ചോദിച്ചെത്തിയ യുവാവ് വൃദ്ധയുടെ മാലയ്ക്കായി കണ്ണിടിച്ച് പൊട്ടിച്ചു, രണ്ട് ദിവസമായിട്ടും ഇരുട്ടിൽ തപ്പി പൊലീസ്
മലയിൻകീഴ് : മാറനല്ലൂർ അരുമാളൂർ കണ്ടല മയൂരം വീട്ടിൽ അരുന്ധതി(68)യെ ആക്രമിച്ച് മാല കവർന്ന സംഭവത്തിൽ പൊലീസിന് ഇതുവരെ പ്രതിയെ സംബന്ധിച്ച് വിവരമൊന്നുമില്ല. തിങ്കളാഴ്ച 11.45 ന് വെള്ളം ചോദിച്ചെത്തിയ യുവാവ് വെള്ളം കുടിച്ച ശേഷം അരുന്ധതിയെ മുഖത്തടിച്ച് വീഴ്ത്തി രണ്ടുപവന്റെ മാല പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. കണ്ണിനും മുഖത്തും ഗുരുതരപരിക്കേറ്റ വൃദ്ധയെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്ത അരുന്ധതിയുടെ കണ്ണിന് താഴെ പൊട്ടലുള്ളതായി കണ്ടെത്തി.ആഹാരമൊന്നും കഴിക്കാനാകാത്ത നിലയിലാണ്. അരുന്ധതിയും മകൾ സുജയുമാണ് അരുമാളൂരിലെ വീട്ടിൽ താമസിക്കുന്നത്.സംഭവം നടക്കുമ്പോൾ വൃദ്ധ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സുജ തയ്യൽ ജോലിക്ക് പോയിരുന്നു. ബൈക്കിലെത്തിയാണ് യുവാവ് ആക്രമണം നടത്തിയതെന്നും വീടിന്റെ മതിൽ ചാടിയാണെന്നും പറയുന്നുണ്ടെങ്കിലും അക്രമി എത്തിയതെങ്ങനെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. വെള്ളം കുടിച്ചശേഷം ഗ്ലാസ് തിരികെ വാങ്ങവേ യുവാവ് അരുന്ധതിയുടെ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് വീണ വൃദ്ധയ്ക്ക് നിലവിളിക്കാൻ പോലുമാകാത്ത അവസ്ഥയിലായി. മൂക്കിലൂടെ രക്തം വാർന്ന് അരുന്ധതി ഒരുവിധം പുറത്തിറങ്ങി സമീപവാസികളെ അറിയിക്കുകയും മാറനല്ലൂർ പൊലീസ് അരുന്ധതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.