പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ; ജയിൽ സൂപ്രണ്ട് നേരിട്ട് ഹാജരാകണമെന്ന് കോടതി
കണ്ണൂർ: പെരിയ കേസിലെ മുഖ്യപ്രതി പീതാംബരന് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ അനുവദിച്ച സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് സിബിഐ കോടതി. സൂപ്രണ്ടിനോട് നാളെ ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം.
പെരിയ കേസിലെ ഒന്നാംപ്രതിയും സിപിഎം നേതാവുമായ പീതാംബരന് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ 40 ദിവസത്തെ ആയുർവേദ ചികിത്സയ്ക്കാണ് സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് നിർദേശിച്ചത്. നിലവിൽ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പീതാംബരൻ.
ഒക്ടോബർ 14നാണ് പീതാംബരന് അസുഖമായതിനെ തുടർന്ന് ജയിൽ ഡോക്ടറായ അമർനാഥിനോട് പരിശോധിക്കാൻ ജയിൽ സൂപ്രണ്ട് നിർദേശം നൽകിയത്. പരിശോധിച്ച ശേഷം വിദഗ്ദ ചികിത്സ വേണമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. ശേഷം 19നാണ് പീതാംബരന് കിടത്തി ചികിത്സ വേണമെന്ന് റിപ്പോർട്ട് വന്നത്.
തുടർന്ന് 24ന് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ ജയിൽ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു. ഈ ബോർഡിന്റെ നിർദേശമാണ് 40 ദിവസത്തെ കിടത്തി ചികിത്സ നൽകണം എന്നത്. പീതാംബരന് നടുവേദനയും മറ്റ് ചില അസുഖങ്ങളും ഉള്ളതിനാലാണ് കിടത്തി ചികിത്സയ്ക്ക് നിർദേശിച്ചതെന്നാണ് വിവരം.
2019 ഫെബ്രുവരിയിലാണ് പെരിയയിൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. 24 പ്രതികളുള്ള കേസിൽ 16 പേർ ജയിലിലാണ്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങൾ.