വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ് അഞ്ചുവയസുകാരൻ മരിച്ചു
വയനാട്: വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരൻ മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് ആണ് മരിച്ചത്. കുട്ടിയുടെ അമ്മയായ അനിലയ്ക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. അയൽവാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് (45) ആണ് പ്രതി.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡിൽവച്ച് ജിതേഷ് ആക്രമിക്കുകയായിരുന്നു. അനിലയ്ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദിദേവിന്റെ നിലഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ജിതേഷിനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ജയപ്രകാശും പ്രതിയും തമ്മിൽ ചില ബിസിനസ് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നു പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്.