കോവിഡ്കാല തളർച്ചയിൽനിന്ന് കരകയറുന്നു; കേരളം വളർന്നു, 12.01 ശതമാനം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം : കോവിഡ് സൃഷ്ടിച്ച തളർച്ചയെ കേരള സമ്പദ്വ്യവസ്ഥ മെല്ലെ അതിജീവിക്കുന്നു. സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് 2021-22ൽ സ്ഥിരവിലയിൽ കേരളത്തിന്റെ സാമ്പത്തികവളർച്ച 12.01 ശതമാനമാണ്.
2020-21 ൽ ഉത്പാദനവും സാമ്പത്തികവിനിമയവും തീരെ കുറഞ്ഞ് സമ്പദ്വ്യവസ്ഥ 8.43 ശതമാനമായി ഇടിഞ്ഞിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച വർധനയാണ് ഇത്തവണ. ഇത് അന്നത്തെ ദേശീയശരാശരിയായ 8.7 ശതമാനത്തെക്കാൾ വളരെ ഉയർന്നതാണ്.
2019-20ലെ സംസ്ഥാനത്തെ വളർച്ച വെറും 0.9 ശതമാനമായിരുന്നു.
5,73,591.46 കോടിരൂപയാണ് കേരളത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനം. ആളോഹരി വരുമാനമാകട്ടെ 1,62,992 രൂപയായി. ആളോഹരി വരുമാനത്തിലെ വർധന 11.45 ശതമാനമാണ്. മുൻവർഷം ആളോഹരി വരുമാനം 8.88 ശതമാനം കുറഞ്ഞിരുന്നു.
ഹോട്ടൽ-റെസ്റ്റോറന്റ് വിഭാഗമാണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത് 114.03 ശതമാനം. തൊട്ടുപിന്നിൽ വ്യോമഗതാഗതമാണ്-74.94 ശതമാനം. ഇതിനുമുമ്പുള്ള രണ്ടുവർഷങ്ങളിലും കോവിഡും യാത്രാനിയന്ത്രണങ്ങളും കാരണം ഗണ്യമായ ഇടിവാണ് ഈ രണ്ടുരംഗത്തുമുണ്ടായത്. വിനോദസഞ്ചാര മേഖലയിലെ ഉണർവാണ് ഈ മേഖലകളിലെ മികച്ച വളർച്ചനിരക്കിന് കാരണം.
എന്നാൽ, കാർഷിക മേഖലയുടെ വളർച്ചയാകട്ടെ 4.64 ശതമാനത്തിൽ ഒതുങ്ങി. ഉത്പന്നനിർമാണ മേഖലയിലെ വളർച്ച 3.63 ശതമാനത്തിലും.