കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം;6 മാസം ലാഭവിഹിതം നല്കി വിശ്വാസ്യത നേടി, 60 ലക്ഷം തട്ടി
തൃക്കുന്നപ്പുഴ പോലീസിൽ കീഴടങ്ങിയ വാസുദേവനും വിമലയും
ഹരിപ്പാട് (ആലപ്പുഴ): മെഡിക്കല്‍ ഉപകരണങ്ങളുടെ കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനംചെയ്ത് 60 ലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ ദമ്പതിമാര്‍ പോലീസില്‍ കീഴടങ്ങി. മലപ്പുറം നറുകര കളിയാര്‍തൊടി മംഗലശ്ശേരില്‍ വാസുദേവന്‍ (60), ഭാര്യ വിമല (54) എന്നിവരാണ് തൃക്കുന്നപ്പുഴ പോലീസില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണിത്.
ഇവരടക്കം അഞ്ചുപേരടങ്ങുന്ന സംഘം സംസ്ഥാനവ്യാപകമായി തട്ടിപ്പുനടത്തിയതായി സൂചന ലഭിച്ചു. ആലപ്പുഴയ്ക്കു പുറമെ മലപ്പുറം, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിലുള്ളവരാണു തട്ടിപ്പിനിരയായത്.
വാസുദേവന്റെ മകന് അര്ജുന് ലാല്‍ (25), മഞ്ചേരി കരിക്കാട് കിഴക്കേ മുതുകാട് വിവേക് (30), വിനയന് (32) എന്നിവരാണു മറ്റുപ്രതികള്‍. ആറാട്ടുപുഴ മംഗലം മാധവമന്ദിരത്തില്‍ തങ്കച്ചനെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയ കേസിലാണു നടപടി.
തൃശ്ശൂരിലെയും എറണാകുളത്തെയും വന്‍കിട ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവരെന്നു പറഞ്ഞാണ് തങ്കച്ചന്റെ മകനെ പ്രതികള്‍ പരിചയപ്പെട്ടത്. ആദ്യം ആറുലക്ഷവും തുടര്‍ന്ന് ഒമ്പതു പ്രാവശ്യമായി 60 ലക്ഷവും കൈക്കലാക്കി. ആറുമാസത്തോളം മുടങ്ങാതെ ലാഭവിഹിതമെന്നപേരില്‍ പണം നല്‍കിയാണു പ്രതികള്‍ വിശ്വാസ്യത നേടിയത്.
എറണാകുളത്തെ മുന്തിയ ഫ്ളാറ്റിലാണ് പ്രതികളുടെ താമസം. ആശുപത്രികളില്‍നിന്ന് ഓര്‍ഡര്‍ കിട്ടുന്നതനുസരിച്ച് പണം മുടക്കണമെന്നാണു തട്ടിപ്പുകാര്‍ പറഞ്ഞിരുന്നത്. ഇതു വിശ്വസിച്ചാണ് തങ്കച്ചന് പലപ്പോഴായി 60 ലക്ഷം രൂപ നല്‍കിയത്. പ്രതികളുടെയും ബന്ധുക്കളുടെയും മറ്റു ചിലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണിവര് പണം നിക്ഷേപിപ്പിച്ചിരുന്നത്.
കമ്പനിയുടെ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ നികുതിബാധ്യത വരുമെന്നതിനാല്‍ അതു പാടില്ലെന്നവര് ഉപദേശിച്ചു. നിക്ഷേപത്തിന് 21 ദിവസം കൂടുമ്പോള്‍ നാലുശതമാനം ലാഭവീതം നല്‍കുമെന്നാണു പറഞ്ഞിരുന്നത്.
തൃക്കുന്നപ്പുഴ പോലീസ് പ്രതികളെത്തേടി മൂന്നുപ്രാവശ്യം മലപ്പുറത്തെത്തിയിരുന്നെങ്കിലും പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. തട്ടിപ്പിനിരയായവരില്‍ ചിലര്‍ പ്രതികളുടെ സ്വത്തുവകകള്‍ കോടതി മുഖേന ജപ്തി നടപടികള്‍ക്കു വിധേയമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
രണ്ടുകൊല്ലത്തിലധികമായി പ്രതികള്‍ സംസ്ഥാനവ്യാപകമായി തട്ടിപ്പുനടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഏതെങ്കിലും ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തതായി കണ്ടെത്തിയില്ല.