വിദ്യാർഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടതിനെച്ചൊല്ലി തർക്കം; വിദ്യാർഥികൾ ചേരിതിഞ്ഞ് ഏറ്റുമുട്ടി
ഏറ്റുമാനൂർ: ഏറ്റുമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിലും വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നാട്ടുകാരും പോലീസും ഇടപെട്ടതോടെയാണ് ഇവർ പിന്തിരിഞ്ഞത്. ബുധനാഴ്ച വൈകുന്നേരം 4.30-നായിരുന്നു സംഭവം. സ്റ്റാൻഡ് തിങ്ങിനിറഞ്ഞ് യാത്രക്കാരും വിദ്യാർഥികളുമുണ്ടായിരുന്നു.
ഒരു വിദ്യാർഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടു എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അമ്പതോളം വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ചിതറിയോടി. തുടർന്ന് നാട്ടുകാർ ഇടപെട്ടു. നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ്.വിശ്വനാഥൻ ബസ് അനൗൺസ്മെൻറ് ബോക്സിലെ മൈക്ക് ഉപയോഗിച്ച് സംഘട്ടനത്തിനിടയിൽ സാധനങ്ങളും മറ്റും നഷ്ടപ്പെടാതിരിക്കാൻ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. രണ്ടുവാഹനങ്ങളിലായി പോലീസ് സംഘം എത്തിയതോടെ വിദ്യാർഥികൾ സ്ഥലത്തുനിന്ന് മാറി.