യുക്രൈന്-റഷ്യ സംഘര്‍ഷത്തിനിടെ പോളണ്ടില്‍ മിസൈല്‍ പതിച്ച് രണ്ട് മരണം; അടിയന്തര നീക്കവുമായി നാറ്റോ
മിസൈൽ പതിച്ച പ്രദേശത്ത് പരിശോധന നടത്തുന്ന പോളീഷ് സുരക്ഷാ ഉദ്യോഗസ്ഥർ
കീവ്: യുക്രൈന്-റഷ്യ സംഘര്‍ഷം നടക്കുന്നതിനിടെ റഷ്യന്‍ നിര്‍മിതമെന്ന് സംശയിക്കുന്ന മിസൈല്‍ പോളണ്ടില്‍ പതിച്ച് രണ്ടു പേര് മരിച്ചു. യുക്രൈന് ലക്ഷ്യമാക്കി വന്ന മിസൈല്‍ അതിര്‍ത്തി രാജ്യമായ പോളണ്ടില്‍ അബദ്ധത്തില്‍ പതിച്ചതാകാമെന്നാണ് സംശയം. യുക്രൈന് അതിര്‍ത്തിയില്‍ നിന്ന് ആറ് കിലോമീറ്ററോളം അകലമുള്ള പോളണ്ട് പ്രദേശത്താണ് മിസൈല്‍ പതിച്ചത്. യുക്രൈന് സംഘര്‍ഷ പശ്ചാത്തലത്തില്‍ റഷ്യ നാറ്റോ സഖ്യ രാഷ്ട്രങ്ങളുമായി ഇടഞ്ഞ് നില്‍ക്കുന്നതിനിടെ കൂടിയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്.
സഖ്യരാജ്യങ്ങളിലൊന്നായ പോളണ്ടില്‍ ആക്രമണം ഉണ്ടായതോടെ നാറ്റോ അടിയന്തര നീക്കങ്ങള്‍ ആരംഭിച്ചു. നാറ്റോയുടെ നേതൃത്വത്തില്‍ ഉടന്‍ അന്വേഷണം നടത്തുമെന്നും ആക്രമണത്തിനു പിന്നിലാരാണെന്ന് കണ്ടെത്തുമെന്നും നാറ്റോ സഖ്യകക്ഷികള്‍ വ്യക്തമാക്കി.
യുക്രൈന് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പോളണ്ടിലെ പ്രിസിവോഡോവ് ഗ്രാമത്തിലാണ് മിസൈല്‍ പതിച്ചത്. ആക്രമണത്തെപറ്റി കൃത്യമായ വിവരം ലഭിച്ചില്ലെന്നും റഷ്യന്‍ നിര്‍മിത മിസൈല്‍ ആണെന്ന് സംശയിക്കുന്നതായും പോളണ്ട് പ്രസിഡന്റ് ആന്ദ്രെ ദൂദെ പറഞ്ഞു. എന്നാല്‍ റഷ്യ ആരോപണം നിഷേധിച്ചിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് ജി20 ഉച്ചകോടിയിലും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം വിളിച്ചു കൂട്ടി. ഇന്‍ഡോനേഷ്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ജി7 രാഷ്ട്ര നേതാക്കളാണ് ഒത്തുകൂടിയത്. അടിയന്തര വട്ടമേശ സമ്മേളനം എന്നാണ് വൈറ്റ്ഹൗസ് ഈ യോഗത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ആക്രമണത്തെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് ജോ ബൈഡന് ഉറപ്പു നല്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നാറ്റോ നേതൃത്വവുമായും പോളണ്ട്-യുക്രൈന് വിദേശകാര്യ മന്ത്രിമാരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്.