കത്ത് വിവാദം; വിജിലൻസ് അന്വേഷണം വൈകും, മേയറോട് വിശദീകരണം ആവശ്യപ്പെട്ട് ഓംബുഡ്സ്മാൻ
തിരുവനന്തപുരം: നഗരസഭയിലെ താത്കാലിക നിയമനങ്ങൾക്ക് സി പി എം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ എഴുതിയതായി പ്രചരിച്ച കത്ത് സംബന്ധിച്ച വിജിലൻസ് അന്വേഷണം വൈകും. കൗൺസിലർ ഡി ആർ അനിലിന്റെ ശുപാർശ കത്ത് സംബന്ധിച്ചുള്ള അന്വേഷത്തിനും കാലതാമസം നേരിടും. പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസം വരെ വേണ്ടിവന്നേക്കാമെന്നാണ് വിജിലൻസിന്റെ നിലപാട്.കത്തിന്റെ ആധികാരിത സംബന്ധിച്ചും പിൻവാതിൽ നിയമനങ്ങളെക്കുറിച്ചും അന്വേഷണം ഇനിയും പൂർത്തിയാക്കാനുണ്ടെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും.അതേസമയം, വിഷയത്തിൽ ഓംബുഡ്സ്മാൻ ഇടപെട്ടതോടെ സിപിഎമ്മും സർക്കാരും വെട്ടിലായിരിക്കുകയാണ്.ശുപാർശ കത്തിൽ വിശദീകരണം ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ പി എസ് ഗോപിനാഥൻ മേയർ ആര്യ രാജേന്ദ്രന് നോട്ടീസ് നൽകി. മേയർക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഇത്.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാന്റെ നടപടി. കത്ത് വിവാദം സംബന്ധിച്ച് നവംബർ 20ന് മുൻപ് മേയറും സെക്രട്ടറിയും വിശദീകരണം നൽകണമെന്നാണ് ഓംബുഡ്സ്മാൻ നോട്ടീസിൽ വ്യക്തമാക്കുന്നത്. വിശദീകരണത്തിന്റെ പകർപ്പ് പരാതിക്കാരന് കൈമാറണം. അടുത്ത മാസം രണ്ടിന് രാവിലെ പത്തരയ്ക്ക് ചേരുന്ന ഓൺലൈൻ സിറ്റിംഗിൽ മേയറും സെക്രട്ടറിയും പങ്കെടുക്കണമെന്നാണ് നിർദേശം.മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് കണ്ടെത്തിയാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കൽപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഓംബുഡ്സ്മാന് നിർദേശിക്കാനാകും. അഴിമതി തെളിഞ്ഞാൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാം. വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിലും തീരുമാനമെടുക്കുന്നത് ഓംബുഡ്സ്മാനാണ്.