പോലീസിനെ കാറിടിച്ച് വീഴ്ത്താൻ ശ്രമം, ഒടുവിൽ വൈദ്യുത തൂണിൽ ഇടിച്ചുനിന്നു; എം ഡി എം എയുമായി 19കാരി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച കാർ യാത്രികരായ പെൺകുട്ടി ഉൾപ്പെടെയുള്ള മൂന്നുപേർ മയക്കുമരുന്നുമായി പിടിയിൽ. സംഘം സഞ്ചരിച്ച നിസാൻ മൈക്ര കാറിൽ നിന്ന് 11 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്ത് പറമ്പിൽ ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വിട്ടിൽ ആൽബിൻ (21), എറണാകുളം കോതമംഗലം കാട്ടാപ്പുഴ ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ വീട്ടിൽ നിഖിൽ (20) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെ അഞ്ചിന് കളർകോട് ഭാഗത്തായിരുന്നു സംഭവം. അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി.നായരുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറിയെങ്കിലും നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചു നിന്നു. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഹൃദ്യ എറണാകുളത്ത് താമസിച്ച് വൻ തോതിൽ എം.ഡി.എം.എ ആലപ്പുഴ ജില്ലയിൽ വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സൗത്ത് സി.ഐ അരുൺകുമാർ, എസ്.ഐ കെ.പി.സുരേഷ്,എ.എസ്.ഐ നൗഷാദ്, സീനിയർ സി.പി.ഒ സജീവ്, സി.പി.ഒ ചിങ്കു, വനിത സി.പി.ഒ ജെസി മോൾ എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.