കാസർകോട്:സി.പി.എമ്മിന്റെ മനുഷ്യമഹാശൃംഖലയെച്ചൊല്ലി മുസ്ലീംലീഗിൽ ലീഗിൽ ഉടലെടുത്ത കലാപം സംസ്ഥാനമൊട്ടുക്കും പടരുന്നു.ഇത് വരുംദിവസങ്ങളിൽ രാഷ്ട്രീയ ചുഴലിക്കൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ.റിപ്പബ്ലിക്ക് ദിനത്തിൽ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തതിന് കോഴിക്കോട് ബേപ്പൂരിലെ പ്രമുഖ ലീഗ് നേതാവ്കെ.എം. ബഷീറിനെ പാർട്ടി ഇതിനകം പുറത്താക്കിക്കഴിഞ്ഞു.ബഷീറിന്റെ ചുവട്പിടിച്ചു കാസർകോട് ജില്ലാ ആക്ടിങ് പ്രസിഡണ്ട് ടി.ഇ.അബ്ദുള്ളയും പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പോരാട്ടത്തിൽ നയം വ്യക്തമാക്കിക്കഴിഞ്ഞു.
അതിനിടെ കാസർകോടിന് സമീപം കളനാട്ടെ ലീഗ് നേതാവും ധനാഢ്യനുമായ ഹക്കീം ഹാജിയും മുതിർന്ന കെ.എം.സി.സി.നേതാവ് ഹനീഫ് മേൽപ്പറമ്പും സി.പി.ഇ. മനുഷ്യച്ചങ്ങലയിൽ കണ്ണികളായതിന്റെ ദൃശ്യങ്ങൾ ലീഗ് പ്രവർത്തകർ തന്നെ പുറത്തുവിട്ടു.ഈ ദൃശ്യങ്ങൾ ഇപ്പോൾ ലീഗ് നേതൃത്വത്തിന് കടുത്ത തലവേദനയായി മാറിക്കഴിഞ്ഞു.ബേപ്പൂരിലെ ലീഗിന്റെ മുഖമായ ബഷീറിനെ പുറത്താക്കിയ നേതൃത്വം എന്തുകൊണ്ട് ഹക്കീം ഹാജിക്കും ഹനീഫിനുമെതിരെ ഇക്കാര്യത്തിൽ നടപടിയെടുക്കുന്നില്ല എന്നാണ് ചോദ്യമുയർന്നിട്ടുള്ളത്.അതേസമയം ബേപ്പൂരിലെ ബഷീർ സാധാരണക്കാരനാണെന്നും ധനാഢ്യനായ ഹക്കീം ഹാജിയെയും ഹനീഫിനെയും തൊടാൻ നേതാക്കൾക്ക് ഭയമാണെന്നും മറ്റൊരുവിഭാഗം ആരോപിക്കുന്നു.ലീഗിനുള്ളിൽ ഉള്ളവനും ഇല്ലാത്തവനുമെന്ന രണ്ടു തട്ടുകളുണ്ടെന്ന കുറ്റപ്പെടുത്തലുകളും ഉയർന്നുകഴിഞ്ഞു.
ബഷീറിനെ പുറത്താക്കിയ നേതാക്കളെ നവമാധ്യമങ്ങളിലൂടെ പിന്തുണക്കുന്നത് ലീഗിലെ യാഥാസ്ഥിതിക പക്ഷക്കാരാണെന്നും ലീഗിനെ നിയന്ത്രിക്കുന്നത് വൻ സാമ്പത്തിക ശക്തികളാണെന്ന് വിമർശനം തൊടുക്കുന്നവരുണ്ട്..പാർട്ടിക്കുള്ളിൽ അപ്രതീക്ഷിതമായുണ്ടായ കലഹത്തിൽ ആകെ പരുങ്ങലിലായത് പാണക്കാടും സംസ്ഥാന നേതാക്കളുമാണ്.നാളെ നിയമസഭാ സമ്മേളനം തുടങ്ങും.സഭയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.പൗരത്വ നിയമ പ്രശ്നത്തിൽ ഭരണപക്ഷം എടുക്കുന്ന എതിർപ്പിനൊപ്പം ലീഗ് നിന്നില്ലെങ്കിൽ പാർട്ടിയുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്നും ഉറപ്പാണ്. ഇതിന്റെ ആദ്യവെടിയാണ് ബേപ്പൂരിലെ ബഷീർ ഉതിർത്തുകളഞ്ഞത്. ഇതിനെ പ്രതിരോധിക്കാൻ ലീഗിനാകുമോയെന്ന് കണ്ടറിയണം..പൗരത്വ വിഷയത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന നിലപാടിലാണ് ബഹുഭൂരിപക്ഷം ലീഗ് പ്രവർത്തകർക്കുള്ളത്.ഒപ്പം ഗവര്ണര്ക്കെതിരെ ചെന്നിത്തലയും കൂട്ടരും നടത്തുന്ന ആക്രോശത്തോടും ലീഗിന് മതിപ്പില്ല.