ഇന്ത്യയിൽ നിന്ന് പ്രദേശങ്ങൾ നേപ്പാളിലേയ്ക്ക് ചേർക്കും; പ്രഖ്യാപനവുമായി മുൻ പ്രധാനമന്ത്രി ഒലി
കാഠ്മണ്ഡു: നേപ്പാളിൽ നവംബർ 20ന് നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നാൽ ഇന്ത്യയുമായി തർക്കമുള്ള പ്രദേശങ്ങൾ തിരിച്ച് പിടിച്ചെടുക്കുമെന്ന് മുൻപ്രധാനമന്ത്രി കെ പി ശർമ്മ ഒലി പറഞ്ഞു. നേപ്പാൾ-ഇന്ത്യ അതിർത്തിക്കടുത്തുള്ള ഡാർചുല ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്കാരിക്കുകയായിരുന്നു അദ്ദേഹം. കാലാപനി, ലിപുലെക്, ലിംപിയാധുര എന്നിവയുൾപ്പെടെയുള്ള ഭൂമി തിരികെ കൊണ്ടുവരുമെന്നും രാജ്യത്തെ സംരക്ഷിക്കാൻ തന്റെ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ഒലി പറഞ്ഞു.തങ്ങളുടെ ഭൂമിയുടെ ഒരിഞ്ച് പോലും വിട്ടുകൊടുക്കില്ലെന്നും. അതേസമയം നയതന്ത്ര ചർച്ചകളിലൂടെ അതിർത്തി പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും നേപ്പാൾ കോൺഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേർ ബഹാദൂർ ദ്യൂബയും പറഞ്ഞു. പടിഞ്ഞാറൻ നേപ്പാളിലെ ദദെൽദുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ദ്യൂബ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതേ സമയം ഒലിയുടെ അഭിപ്രായതിനെതിരെ സ്വന്തം രാജ്യത്തിൽ നിന്ന് തന്നെ എതിർ അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ഒരു പാർട്ടിയും വ്യക്തിയും രാജ്യത്തിന്റെ അഖണ്ഡത തിരഞ്ഞെടുപ്പ് അജണ്ടയാക്കരുതെന്ന് മുൻ പ്രധാനമന്ത്രി ബാബുറാം ഭട്ടാറായി ട്വീറ്റ് ചെയ്തു.മുൻപ് 2020 മേയ് എട്ടിന് ഒലി പ്രധാനമന്ത്രിയായിരിക്കേ ഉത്തരാഖണ്ഡിലെ ധാർ ചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള തന്ത്രപ്രധാനമായ റോഡ് ഇന്ത്യ തുറന്നതിനെത്തുടർന്ന് നേപ്പാൾ എതിർവാദങ്ങൾ ഉന്നയിക്കുകയും അത് തർക്കമാകുകയും ചെയ്തിരുന്നു.