കടുത്ത സംശയരോഗം; 67കാരൻ ഭാര്യയെ കൊല്ലാനെത്തിയത് അഞ്ച് നാടൻ ബോംബുകളുമായി, പൊട്ടിത്തെറിയിൽ അറ്റുപോയത് ഭർത്താവിന്റെ വലതുകെെപ്പത്തി
തിരുവനന്തപുരം: സംശയരോഗത്തിന്റെ പേരിൽ 60കാരിയായ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച വിതുര കല്ലാർ ബിജുഭവനിൽ വിക്രമനെ (67) വിവിധ കുറ്റങ്ങളിലായി 15 വർഷം കഠിന തടവിന് ശിക്ഷിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.വധശ്രമത്തിന് ഏഴര വർഷവും സ്ഫോടക വസ്തു കെെവശം വച്ചതിന് ഏഴര വർഷവുമാണ് ശിക്ഷ. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. ഭാര്യ കമലത്തെ കൊലപ്പെടുത്താൻ പ്രതി നാടൻ ബോംബ് സ്വന്തമായി ഉണ്ടാക്കിയിരുന്നു. സംശയത്തിന്റെ പേരിൽ ഭാര്യയെ സ്ഥിരം മർദ്ദിച്ചിരുന്ന ഇയാൾ ഏറെ നാളായി വേറെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 2015 ജൂലായ് എട്ടിന് വിക്രമൻ വീട്ടിൽ വരുന്നതുകണ്ട് കമലം മുറിക്കകത്ത് കയറി വാതിലടയ്ക്കുന്നതിനിടെയായിരുന്നു ആക്രമണം.അഞ്ച് നാടൻബോംബുകൾ കൈയിൽ വച്ച് കതക് തള്ളിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം സംഭവിക്കുകയായിരുന്നു. സ്ഫോടനത്തിൽ പ്രതിയുടെ വലതുകെെപ്പത്തി പൂർണമായും അറ്റുപോയി. ഭാര്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമലവും മരുമകളും കോടതിയിൽ പ്രതിക്കെതിരെ മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.