ഏകമകനെ കൊലപ്പെടുത്താൻ എട്ട് ലക്ഷം രൂപയ്ക്ക് ഗുണ്ടകളെ വാടകയ്ക്കെടുത്ത് പ്രിൻസിപ്പാളും ഭാര്യയും, കുടുക്കിയത് കാർ
ഹൈദരാബാദ്: സ്വന്തം മകനെ കൊല്ലാൻ ഗുണ്ടകളെ വാടകയ്ക്കെടുത്ത ദമ്പതികൾ അറസ്റ്റിൽ. തെലങ്കാനയിലെ ഖാമം പട്ടണത്തിലാണ് സംഭവം. സർക്കാർ സ്കൂൾ പ്രിൻസിപ്പാൾ ക്ഷത്രിയ രാം സിംഗ്, ഭാര്യ റാണി ബായി എന്നിവരാണ് തൊഴിൽ രഹിതനും മദ്യപാനിയുമായ മകൻ സായ് റാമിനെ (26) വകവരുത്താൻ എട്ട് ലക്ഷം രൂപയ്ക്ക് ഗുണ്ടകളെ ചുമതലപ്പെടുത്തിയത്. ദമ്പതികളോടൊപ്പം കൊലപാതകം നടത്തിയ അഞ്ച് ഗുണ്ടകളിൽ നാലുപേരും ഇന്നലെ അറസ്റ്റിലായി.കോളേജ് വിദ്യാഭ്യാസം പകുത്തിയ്ക്ക് ഉപേക്ഷിച്ച സായ് റാം മദ്യപിച്ചെത്തി മാതാപിതാക്കളെ മർദിക്കുന്നത് പതിവായിരുന്നു. മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിലാണ് മർദനം. ബന്ധുക്കൾ ചേർന്ന് യുവാവിനെ പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് അയച്ചെങ്കിലും അതും ഫലം കണ്ടില്ല. ഒടുവിലാണ് മകനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിക്കുന്നത്. ഇവരുടെ മകൾ അമേരിക്കയിലാണ്.മകനെ കൊലപ്പെടുത്താൻ റാണി ബായിയുടെ സഹോദരൻ സത്യനാരായണന്റെ സഹായം ദമ്പതികൾ തേടിയിരുന്നു. പിന്നാലെ ഗുണ്ടകളായ ആർ രവി, ഡി ധർമ്മ, പി നാഗരാജു, ഡി സായ്, ബി രാംബാബു എന്നിവരെ സത്യനാരായണ സമീപിച്ചു. ഇവർക്ക് മുൻകൂറായി ഒന്നരലക്ഷം രൂപ ദമ്പതികൾ നൽകി. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ബാക്കി തുകയായ ആറര ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദ്ധാനം.ഒക്ടോബർ 18ന് സത്യനാരായണനും രവിയും ചേർന്ന് സായ് റാമിനെ ഇവരുടെ കുടുംബ വാഹനത്തിൽ കയറ്റി കല്ലേപള്ളിയിലെ ക്ഷേത്രത്തിന് സമീപത്തായി എത്തിക്കുകയും ഇവിടെ മറ്റ് ഗുണ്ടകളുമായി ചേർന്ന് മദ്യപിക്കുകയും ചെയ്തു. പിന്നാലെ സായ് റാമിനെ കയറുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം സുന്യാപഹാഡ് എന്ന സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു.കൊലപാതകത്തിനായി ഉപയോഗിച്ച കാറാണ് ദമ്പതികളെ കുടുക്കിയത്. ഒക്ടോബർ 19നായിരുന്നു യുവാവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 25ന് മകന്റെ മൃതശരീരം തിരിച്ചറിയുന്നതിനായി ഇതേ കാറിലായിരുന്നു ദമ്പതികൾ മോർച്ചറിയിൽ എത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മാത്രമല്ല മകനെ കാണാനില്ലെന്ന് ദമ്പതികൾ പരാതി നൽകാത്തതും ഇവരെ സംശയിക്കുന്നതിന് കാരണമായി. ദമ്പതികൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.