തലസ്ഥാനത്ത് സ്കൂളിനോട് ചേർന്ന ആര്യാസ് ടിഫിൻ ഷോപ്പിൽ 10 കുപ്പി ബിയർ, ഹോട്ടലിൽ പരിശോധന നടത്തിയത് ഹെൽത്ത് ഇൻസ്പെക്ടർ
തിരുവനന്തപുരം: ജനറൽ ആശുപത്രിക്ക് സമീപത്തെ സ്കൂളിന് മുന്നിലുള്ള ടിഫിൻ ഷോപ്പിൽ നിന്ന് 10 കുപ്പി ബിയർ കണ്ടെത്തി. നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിലാണ് ആര്യാസ് ടിഫിൻ സെന്ററിൽ നിന്ന് ബിയർ കണ്ടെത്തിയത്. ഹോട്ടലുകളിലെ വൃത്തിഹീനമായ സാഹചര്യം, നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവയ്ക്കായി പരിശോധന നടത്തുന്നതിനിടെയാണ് ഒളിപ്പിച്ച നിലയിൽ ബിയർ കണ്ടെത്തിയത്.ബിയർ കണ്ടെത്തിയ ഉടൻതന്നെ ഹെൽത്ത് ഇൻസ്പെക്ടർ വഞ്ചിയൂർ പൊലീസിനെ വിവരമറിയിച്ചു. വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി ബിയറുകൾ കസ്റ്റഡിയിലെടുത്തു. ടിഫിൻ ഷോപ്പ് ഉടമ രാമചന്ദ്രനെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സമീപത്തുള്ള തട്ടുകടയിലെ ജീവനക്കാർ ബിയർ വാങ്ങിച്ച് കടയിൽ സൂക്ഷിച്ചെന്നാണ് രാമചന്ദ്രൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ തട്ടുകടയിലെ ജീവനക്കാരനും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.എന്നാലും സ്കൂൾ പരിസരത്തെ കടയിൽ ലഹരി വസ്തുക്കൾ സൂക്ഷിച്ചത്, അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതടക്കമുള്ള വകുപ്പുകൾ കടയുടമയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെകർ ഷാജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 25 കിലോഗ്രാം കാരി ബാഗും ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പേപ്പർ കപ്പുകളും പിടിച്ചെടുത്തു.