മെഡിക്കൽ കോളേജിൽ മരുന്നുമാറി കുത്തിവച്ച രോഗി മരിച്ചു, നഴ്സ് കുത്തിവച്ചത് ഫോണിൽ സംസാരിച്ചുകൊണ്ടെന്ന് ആരോപണം
കോഴിക്കോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയെ യുവതി മരുന്ന് മാറി കുത്തിവച്ചതിനെത്തുടർന്ന് മരിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ യുവതിയ്ക്ക് നഴ്സ് മരുന്നുമാറി കുത്തിവച്ചെന്നും ഇതാണ് മരണകാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.ഇന്നലെയാണ് സിന്ധു കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വാർഡിലേയ്ക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ കുത്തിവച്ച മരുന്ന് മാറിപ്പോയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊടുത്ത മരുന്നല്ല ഇന്ന് കൊടുത്തത്. നഴ്സിന് പിഴവ് പറ്റിയതാണ്. മരുന്നുകുത്തി വയ്ക്കുന്നതിന് മുൻപ് വരെ രോഗി സാധാരണ നിലയിലായിരുന്നു. കുത്തിവയ്പ്പിന് പിന്നാലെ തളർന്നുവീഴുകയായിരുന്നെന്ന് സിന്ധുവിന്റെ കുടുംബം പറയുന്നു.നഴ്സ് ഫോണിൽ സംസാരിച്ചുകൊണ്ടായിരുന്നു കുത്തിവയ്പ്പെടുത്തത്. തുടർന്ന് നിമിഷങ്ങൾക്കകം സിന്ധു കുഴഞ്ഞുവീണു. ശരീരത്തിന്റെ നിറം മാറിയെന്നും വായിൽ നിന്ന് നുരയും പതയും വന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തിരിക്കുകയാണ്.