തട്ടിക്കൊണ്ടുപോയ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി അമ്മയ്ക്ക് തിരിച്ചുനല്‍കി മുംബൈ പൊലീസ്
മുംബൈ: ദക്ഷിണ മുംബൈയിൽ നിന്ന് രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മുംബൈ പോലീസ് രക്ഷപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദമ്പതികളെ അറസ്റ്റ് ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
കുട്ടിയെ വിൽക്കാൻ പ്രതികൾ ആഗ്രഹിച്ചിരുന്നു, കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ദമ്പതികൾ ഉൾപ്പെട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ദക്ഷിണ മുംബൈയിലെ എൽ ടി മാർഗ് ഏരിയയിലെ ഫുട്പാത്തിൽ താമസിക്കുന്ന 30 കാരിയായ യുവതിയാണ് ചൊവ്വാഴ്ച രാത്രി 71 ദിവസം പ്രായമുള്ള മകളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിനെ സമീപിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം 363 (തട്ടിക്കൊണ്ടുപോകൽ) പ്രകാരം ആസാദ് മൈതാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുഞ്ഞിനെ കണ്ടെത്താൻ എട്ട് ടീമുകളെ രൂപീകരിക്കുകയും ചെയ്തിരുന്നു.നിരവധി സിസിടിവികളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് ദക്ഷിണ മുംബൈ, വഡാല പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ 46 കാരനായ പുരുഷന് കുഞ്ഞിനെ എടുത്ത് നടക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയത് നിര്‍ണ്ണായകമായി.
ഹനീഫ് ഷെയ്ക്ക് എന്നാണ് ഇയാളുടെ പേര് എന്ന് പൊലീസ് കണ്ടെത്തി. പോലീസ് പിന്നീട് ഇയാളെ കണ്ടെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇയാളെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ കുട്ടിയെ വിൽക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.