ആലപ്പുഴയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക് ഈ ഭാഗങ്ങളിൽ നിന്ന് കോഴി, താറാവ്, കാട ഇറച്ചികൾ കഴിക്കരുത്
ആലപ്പുഴ: ജില്ലയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ വെറ്ററിനറി ഹൈ സെക്യൂരിറ്റി വൈറോളജി ലാബിൽ നടത്തിയ സാമ്പിളുകളുടെ പരിശോധനയിൽ സ്ഥിരീകരിച്ചു. എച്ച് 5 എൻ 1 വിഭാഗത്തിൽപ്പെട്ട വൈറസുകളെയാണ് കണ്ടെത്തിയത്.
ഒരാഴ്ചയ്ക്കിടെ പള്ളിപ്പാട് വഴുതാനത്തും നെടുമുടിയിലുമായി 14,500ൽ അധികം താറാവുകളാണ് ചത്തത്. വഴുതാനത്ത് 20,000ത്തോളവും നെടുമുടിയിൽ 10,000ത്തോളവും താറാവുകൾക്ക് രോഗബാധ സംശയിക്കുന്നു. ഇവയെ മറ്റിടങ്ങളിലേക്ക് മാറ്റരുതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ കർഷകർക്ക് നിർദ്ദേശം നൽകി. പള്ളിപ്പാട്ട് കൂട്ടത്തോടെ ചത്ത താറാവുകളുടെ രക്തസാമ്പിൾ ആദ്യം തിരുവല്ല മഞ്ഞാടിയിലെ സർക്കാർ ലാബിൽ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി സൂചന ലഭിച്ചത്.
നെടുമുടിയിൽ ചത്ത താറാവുകളുടെ സാമ്പിളുകൾ തിരുവല്ലയിലെ ലാബിലേക്ക് അയച്ചെങ്കിലും ഫലം ലഭിച്ചില്ല. ചെറുതന, ഈര, മാന്നാർ, ചെന്നിത്തല, എടത്വ എന്നിവടങ്ങളിൽ നിന്ന് കർഷകർ നേരിട്ട് തിരുവല്ലയിലെ ലാബിൽ പരിശോധന നടത്തിയെങ്കിലും ഒരിടത്തും രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊന്നു കത്തിക്കും
ഇന്നലെ പള്ളിപ്പാട്ടെ പരിശോധനാഫലം വന്നതോടെ, രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊല്ലാൻ കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിനായി പത്ത് അംഗങ്ങളുളള എട്ട് ആർ.ആർ.ടി ഗ്രൂപ്പുകൾ രൂപീകരിച്ചു. കേന്ദ്ര നിർദേശം അനുസരിച്ച് താറവുകൾക്ക് വാക്സിൻ നൽകുകയോ കൊന്നോടുക്കുകയോ ചെയ്യേണ്ടിവരും. ഇതിനുള്ള അനുമതി കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം. ലഭിച്ചാൽ ഇന്നുമുതൽ കൊന്നൊടുക്കൽ ആരംഭിക്കും. പ്രത്യേക മാർഗ്ഗ നിർദ്ദേശ പ്രകാരമാവും കത്തിക്കുക. ഇതിനാവശ്യമായ വിറക്, ഡീസൽ, പഞ്ചസാര എന്നിവ നൽകാൻ ഹരിപ്പാട് നഗരസഭയ്ക്കും പള്ളിപ്പാട് പഞ്ചായത്തിനും നിർദ്ദേശം നൽകി. കൊല്ലുന്ന പക്ഷിയുടെ തൂക്കം അനുസരിച്ച് കിലോയ്ക്ക് 5 കിലോ വിറകാണ് വേണ്ടിവരുക. ടീമംഗങ്ങൾക്ക് എച്ച് 1 എൻ 1 പ്രതിരോധ മരുന്ന് നൽകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു.