ബാധ ഒഴിപ്പിക്കാൻ വീട്ടിലെത്തി, നഗ്നയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചു; കൊല്ലത്ത് മന്ത്രവാദിക്കെതിരെ പരാതിയുമായി പതിനാറുകാരി
കൊല്ലം: നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ചെന്ന കേസിൽ പ്രതിയായ മന്ത്രവാദി അബ്ദുൾ ജബ്ബാറിനെതിരെ വീണ്ടും പരാതി. ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന നഗ്നയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പതിനാറുകാരിയാണ് പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ബാധ ഒഴിപ്പിക്കാനെന്ന പേരിൽ മന്ത്രവാദി വട്ടപ്പാറ സ്വദേശിനിയുടെ വീട്ടിലേക്ക് വരികയായിരുന്നു. വിവസ്ത്രയാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പതിനാറുകാരി പൊലീസിനോട് പറഞ്ഞു. അബ്ദുൾ ജബ്ബാറിന്റെ സഹായി സിദ്ദിഖിന്റെ ഭാര്യയുടെ അനുജത്തിയാണ് പരാതിക്കാരി.മന്ത്രവാദിക്കും ഭർത്താവിനും കുടുംബത്തിനുമെതിരെ സിദ്ദിഖിൻറെ ഭാര്യയും നേരത്തെ പരാതി നൽകിയിരുന്നു. ഗർഭിണിയായിരുന്നപ്പോൾ, ബാധ കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കാൻ അബ്ദുൾ ജബ്ബാറിന്റെ അടുത്ത് നഗ്നപൂജ നടത്തണമെന്നും സിദ്ദിഖ് നിരന്തരം ആവശ്യപ്പെട്ടു. ജനിക്കാൻ പോകുന്നത് ചാപിളളയാണെന്ന് പറഞ്ഞും നിർബന്ധിച്ചെന്നാണ് യുവതിയുടെ പരാതി. അതേസമയം, മന്ത്രവാദിയും സംഘവും ഇപ്പോഴും ഒളിവിലാണ്. പ്രതികളുടെ ഫോൺ സ്വിച്ച് ഓഫാണ്.