സമൃദ്ധമായി മഴ ലഭിക്കാൻ ഖത്തറിൽ നാളെ മഴ പ്രാർത്ഥന, അമീർ പങ്കെടുക്കും
ദോഹ: ഖത്തറിൽ നാളെ മഴ പ്രാർത്ഥന ആചരിക്കും. രാജ്യത്ത് സമൃദ്ധമായി മഴ ലഭിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ആചരിക്കുന്ന പ്രാർത്ഥനയ്ക്ക് ഇസ്തിസ്ഖ എന്നാണ് പേര്. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ മഴ പ്രാർത്ഥനയിൽ പങ്കെടുക്കും. അൽ വജ്ബ പാലസിലെ പ്രാർത്ഥനാ കേന്ദ്രത്തിൽ പൗരന്മാർക്കൊപ്പമാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നമസ്കാരത്തിൽ പങ്കെടുക്കുക.
പ്രവാചകവാക്കുകൾ പിന്തുടർന്നാണ് മഴ പ്രാർത്ഥന നടത്തുന്നത്. മഴ പ്രാർത്ഥനയ്ക്ക് മുൻപായി വിശ്വാസികൾ നിർവഹിക്കേണ്ട വ്രതമെടുക്കൽ, സദഖ നൽകൽ, അല്ലാഹുവിനോട് പശ്ചാത്തപിക്കൽ, മിസ് വാക്ക് ഉപയോഗിക്കൽ, ശരീരം ശുചീകരിക്കൽ തുടങ്ങിയ കർമങ്ങളുണ്ട്. മുതിർന്നവരിൽ ഒട്ടുമിക്കവരും നോമ്പെടുത്താണ് മഴ നമസ്കാരം നടത്തുന്നത്. നോമ്പുകാരന്റെ പ്രാർഥന അല്ലാഹു തള്ളില്ലെന്ന പ്രവാചകന്റെ വചനത്തെ അടിസ്ഥാനമാക്കിയാണ് നോമ്പെടുത്ത് പ്രാർഥന നടത്തുന്നത്. രാജ്യത്തെ പള്ളികളിലും മഴ പ്രാർത്ഥന നടക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.