എല്ലാത്തിനും പ്രതിസ്ഥാനത്ത് കേരള പൊലീസ്, ഇതിനെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയാണ്’; വി ഡി സതീശൻ
തിരുവനന്തപുരം: കേരളാ പൊലീസിനെ നിർവീര്യമാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം ജില്ലാ സെക്രട്ടറിമാരല്ല മുഖ്യമന്ത്രിയാണ് പൊലീസിനെ നിയന്ത്രിക്കേണ്ടത്. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷം എത്രയോ തവണ ആവശ്യപ്പെട്ടതാണെന്നും വി ഡി സതീശൻ പറഞ്ഞു.’മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് സ്വന്തം പാർട്ടിക്കാർക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറിയാണ് എസ് പിയെ നിയന്ത്രിക്കുന്നത്. സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയാണ് എസ്എച്ച്ഒയെ നിയന്ത്രിക്കുന്നത്. പാർട്ടിക്കാർ മയക്കുമരുന്ന് സംഘങ്ങൾക്ക് വരെ പിന്തുണ കൊടുക്കുന്നത് പൊലീസുകാർ നോക്കിനിൽക്കുകയാണ്. എല്ലാ ഗുണ്ടാ സംഘങ്ങളും സിപിഎം ലോക്കൽ നേതാക്കളുടെ കീഴിൽ തഴച്ചുവളരുകയാണ്. ഇവിടെയെല്ലാം പൊലീസ് നോക്കുകുത്തിയാണ്. ഇങ്ങനെയുള്ള പൊലീസുകാർക്ക് മുന്നിൽ പരാതിക്കാർ ചെന്നിട്ട് കാര്യമുണ്ടോ?’- പ്രതിപക്ഷ നേതാവ് ചോദിച്ചു.’ രാജ്യം കാക്കുന്ന ഒരു സൈനികന്റെ വിരൽ തല്ലിയൊടിക്കുന്ന പൊലീസുകാരനെയൊക്കെ എന്താ പറയേണ്ടത്. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകും വഴി മക്കളെ മർദിച്ചു, സുഹൃത്തിന്റെ വീട്ടിൽ നിന്ന് പത്ത് പവൻ മോഷ്ടിച്ചു, മകന്റെ മുന്നിൽ വച്ച് യുവതിയെ വലിച്ചിഴച്ചു, തൊഴിൽ തട്ടിപ്പ് കേസിലെ പ്രതിയെ സഹായിച്ചു, കട കുത്തിത്തുറന്ന് മാങ്ങ മോഷ്ടിച്ചു, എംഡിഎംഎയുമായി പിടിയിൽ, സ്വകാര്യ ബസിൽ 17കാരിക്കെതിരെ ലൈംഗികാതിക്രമം, എല്ലാത്തിനും പ്രതി സ്ഥാനത്ത് കേരള പൊലീസ്. ഇതിന്റെയെല്ലാം ഉത്തരവാദി ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. സിപിഎം ജില്ലാ സെക്രട്ടറിമാരല്ല മുഖ്യമന്ത്രിയാണ് പൊലീസിനെ നിയന്ത്രിക്കേണ്ടത്. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷം എത്രയോ തവണ ആവശ്യപ്പെട്ടതാണ്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ കോൺസൺട്രേഷൻ ക്യാമ്പുകൾ ആക്കരുത്.’- വി ഡി സതീശൻ കൂട്ടിച്ചേർത്തു