വിദ്യാർഥിയെ മർദിച്ച സംഭവം: കുമ്പള ഹയർ സെകൻഡറി സ്കൂളിനെതിരായ അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് പിടിഎ
കുമ്പള: കുമ്പള ഹയർ സെകൻഡറി സ്കൂളിനെതിരായ അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സ്കൂൾ പിടിഎ.
സ്കൂളിലെ ഒരു വിദ്യാർഥിയെ ചിലർ ചേർന്ന് റോഡിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ സ്കൂളിൽ നിന്ന് പിരിഞ്ഞു പോയ ഒരു പഴയ വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ മർദിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്നും അതിനെതിരെ പിടിഎ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ഭാരവാഹികൾ കുമ്പളയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്കൂൾ വിട്ടതിന് ശേഷം ടൗണിലാണ് സംഭവം നടന്നത്. വസ്തുതകൾ ഇങ്ങനെയായിട്ടും ചിലർ സാമൂഹിക മാധ്യമങ്ങളിൽ സ്കൂളിനെതിരെയും കുട്ടികൾക്കെതിരെയും നുണകൾ പ്രചരിപ്പിക്കുന്നതായും ഇത് വിദ്യാർഥികൾക്ക് ഇറങ്ങി നടക്കാനാവാത്ത വിധം മാനഹാനി വരുത്തിയതായും ഭാരവാഹികൾ പറഞ്ഞു.
എവിടെയോ നടന്ന മറ്റു സംഭവങ്ങളെ കുമ്പള സ്കൂൾ വിദ്യാർഥികളുടെ മേൽ ആരോപിച്ച് വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു. ഇത്തരം ഹീന പ്രവർത്തനങ്ങളെ രക്ഷിതാക്കളും നല്ലവരായ നാട്ടുകാരും മുഖവിലക്കെടുക്കാതെ തള്ളണമെന്നും സ്കൂളിന്റെ സുഗമമായ പ്രയാണത്തിൽ കൂടെയുണ്ടാകണമെന്നും പി ടി എ അഭ്യർഥിച്ചു.
പ്രസിഡന്റ് അഹ്മദ് അലി കുമ്പള, വൈസ് പ്രസിഡന്റ് യൂസുഫ് ഉളുവാർ, ബ്ലോക് പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അശ്റഫ് കർളെ , കുമ്പള ഗ്രാമപഞ്ചായത് പ്രസിഡന്റ് യുപി ത്വാഹിറ യൂസുഫ്, പ്രിൻസിപൽ ദിവാകരൻ, ഹെഡ് മാസ്റ്റർ കൃഷ്ണ മൂർത്തി, പിടിഎ സെക്രടറി രവി മാസ്റ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.